
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര കാര്‍ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ മഞ്ചേരി പൊയില്‍ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ എട്ട് വയസുകാരനായ ഷാരോണ്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ എട്ട് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂരിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
അതേസമയം, കോഴിക്കോട് താമരശ്ശേരി തച്ചംപൊയിലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി. നാല് സ്കൂട്ടറുകളിലും കാറിലും ഇടിച്ചായിരുന്നു പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറിയത്. റോഡരികിൽ നിൽക്കുകയായിരുന്ന ഒരാൾക്ക് പരിക്കേറ്റു. തച്ചംപൊയിൽ നെരോംപാറമ്മൽ വിജയനാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമല്ല. ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
കന്യാകുമാരിയിൽ ബസും കാറും കൂട്ടിയിടിച്ച് 4 മരണം
കന്യാകുമാരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. നൃത്തസംഘം സഞ്ചരിച്ച കാറാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. നാഗർകോവിൽ തിരുനൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തൃച്ചന്തൂർ എന്ന സ്ഥലത്ത് കലാപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന സംഘത്തിന്‍റെ വാഹനം സർക്കാർ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം തമിഴ്നാട്സ്വദേശികളാണ്. ഡ്രൈവറടക്കം 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഏഴ് പേർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ മലയാളിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam