
കോഴിക്കോട്: വീതി കുറഞ്ഞ റോഡില്‍ പിക്കപ്പ് ലോറി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിനാലൂര്‍ രാരോത്ത്മുക്ക് സ്വദേശികളായ റഫീഖ്, വിജയന്‍ എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഉള്ളിയേരി പത്തൊന്‍പതാം മൈലില്‍ നിന്നും കൂനഞ്ചേരി ഭാഗത്തേക്ക് മരം കയറ്റാനായി പോവുകയായിരുന്നും ഇരുവരും.
വീതി കുറഞ്ഞ റോഡില്‍ എതിര്‍ ദിശയില്‍ ബൈക്ക് വന്നപ്പോള്‍ സൈഡ് നല്‍കിയതിനെ തുടര്‍ന്ന് അബദ്ധത്തില്‍ ലോറി കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 15 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. കനാലിൽ നിറയെ വെള്ളമുണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തുകടക്കാനായി. ഓടിക്കൂടിയ നാട്ടുകാരും ഉളളിയേരിയിലെ സേവനം ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗങ്ങളും ചേര്‍ന്നാണ് വാഹനം കരയ്‌ക്കെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തിൽ ആറ്റിങ്ങലിന് സമീപം കെഎസ്ഇബി ട്രാൻസ്ഫോമറിന് തീ പിടിച്ചു. നഗരൂർ ചെമ്മരത്തുംമുക്ക് ഊന്നംകല്ല് ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറിനാണ് വലിയ രീതിയിൽ തീ പിടിച്ചത്. ആറ്റിങ്ങൽ സ്റ്റേഷനിൽ നിന്നും അഗ്നിരക്ഷാ സേന എത്തി. ഇവർ ട്രാൻസ്ഫോർമറിലെ തീ പൂർണമായും അണച്ചതോടെയാണ് പരിസരവാസികൾക്ക് ആശ്വാസമായത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ച് ട്രാൻസ്ഫോമർ അറ്റകുറ്റപ്പണികൾക്കായി മാറ്റി.