
മലപ്പുറം: ഉടമ വീട് പൂട്ടിപ്പോയതോടെ മോഷ്ടാക്കൾ കവർന്നത് 50 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും. ഊരകം മമ്പീതി വള്ളിക്കാടൻ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടി കാരാത്തോട്ടെ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.
വീടിന്റെ സിറ്റൗട്ടിലെ പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും 1.4 ലക്ഷം രൂപയുമാണ് മോഷണം പോയത്. എന്നാൽ ലാപ്‌ടോപ് ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയിട്ടില്ല. വീടിന്റെ മുകൾ നിലയിലേക്ക് മോഷ്ടാവ് കയറിയിട്ടില്ലെന്നാണ് കരുതുന്നത്.
മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ ഓഫീസർ ഹനീഫയുടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടുകാർ പുറത്തു പോയത് മനസിലാക്കി മോഷണം നടത്തിയതിന് പിന്നിൽ പരിചയമുള്ളവരുടെ സാന്നിധ്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam