
മലപ്പുറം: മോഷണം പലവിധമുണ്ട്, എന്നാൽ അതീവ സുരക്ഷയുള്ള കോടതി കെട്ടിടത്തിൽ കയറി പട്ടാപ്പകൽ പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണം അടിച്ചുമാറ്റിയാലോ..?, അതും സംഭവിച്ചു. മലപ്പുറം ജില്ലാ കോടതി കെട്ടിടത്തിൽ പ്രോസിക്യൂട്ടറുടെ ഓഫിസിലാണ് എല്ലാവരെയും ഞെട്ടിച്ച മോഷണം നടന്നത്. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രോസിക്യൂട്ടറുടെ 5,000 രൂപയും വനിതാ സിവിൽ പൊലീസ് ഓഫീസറുടെ കൈവശമുണ്ടായിരുന്ന 500 രൂപയുമാണ് നഷ്ടമായത്.
കഴിഞ്ർ ദിവസം രാവിലെ 11നും 12നും ഇടയ്ക്കാണു മോഷണം നടന്നത്. അഡീഷനൽ സെഷൻസ് കോടതി പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥയും കോടതിയിൽ പോയതായിരുന്നു. ഓഫിസിന്റെ വാതിൽ പൂട്ടിയിരുന്നില്ല. 12 മണിയോടെ ഓഫീസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പ്രോസിക്യൂട്ടറുടെ പണമടങ്ങിയ ബാഗ് മേശയ്ക്കുള്ളിൽനിന്നു മേശപ്പുറത്തേക്ക് വലിച്ചിട്ട നിലയിൽ കണ്ടത്. ബാഗിനുള്ളിലെ സാധനങ്ങളെല്ലം പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് പഴ്‌സിലുണ്ടായിരുന്ന പണമെല്ലാം നഷ്ടപ്പെട്ടത് മനസിലായത്.
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടേയും മേശപ്പുറത്തിരുന്ന ബാഗിൽനിന്നാണു പണം നഷ്ടമായത്. മറ്റ് രേഖകളൊന്നും മോഷണം പോയിട്ടില്ല. ഓഫീസിൽ നിരീക്ഷണ ക്യാമറയില്ലാത്തത് ശ്രദ്ധിച്ചാണ് മോഷാടാവ് കോടതി കെട്ടിടത്തിൽ കവർച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊലീസുകാർ എത്തുന്ന സ്ഥലത്തുനിന്നാണ് മോഷ്ടാവ് വിദഗ്ധമായി പണം അടിച്ചുമാറ്റിയത്. എന്തായലും കോടതി പരിസരത്തെ മോഷണം പൊലീസിനും നാണക്കേടായിരിക്കുകയാണ്.
Read More : ആശ്വാസം, മഴ കുറയുന്നു; സംസ്ഥാനത്ത് 5 ദിവസത്തെ മഴ സാധ്യത ഇങ്ങനെ, പുതിയ മഴ മുന്നറിയിപ്പ്
അതിനിടെ ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ പൊലീസ് സാഹസികമായി പിടികൂടി. പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി (വേലു-48)നെയാണ് അമ്പലപ്പുഴ പൊലീസ് വാഹനം തടഞ്ഞ് വളഞ്ഞിട്ട് പിടികൂടിയത്. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പായൽകുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാരിയായ ഓമനാമ്മയുടെ മാലയാണ് മോഷണം പോയത്. വീട്ടിലേക്ക് പോകുന്നവഴി എതിരെ സ്കൂട്ടറിൽ വന്ന പ്രതി മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച വാഹനത്തിൽ കറങ്ങി നടന്ന പ്രതിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.