കായംകുളത്ത് മോഷണം തുടർകഥയാകുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു. ഒരാഴ്ചക്കിടെ കായംകുളത്ത് വീണ്ടും വീട് കുത്തിത്തുറന്ന് മോഷണം നടന്നു
കായംകുളം: കായംകുളത്ത് മോഷണം തുടർകഥയാകുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു. ഒരാഴ്ചക്കിടെ കായംകുളത്ത് വീണ്ടും വീട് കുത്തിത്തുറന്ന് മോഷണം നടന്നു. 15 പവനും 15,000 രൂപയും എടിഎം കാർഡും അപഹരിച്ചു. കൃഷ്ണപുരം മേനാത്തേരി കാപ്പിൽ മേക്ക് പുത്തേഴത്ത് പടീറ്റതിൽ തങ്കമ്മാളിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിമോഷണം നടന്നത്. ഇവർ മകളുടെ പുതുപ്പള്ളിയിലെ വീട്ടിൽ ഉത്സവത്തിനു പോയ ശേഷം ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ കതക് കുത്തിത്തുറന്നായിരുന്നു കവർച്ച.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവുമാണ് അപഹരിച്ചത്. മൂന്നു മുറികളിലും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ചയിൽ ചേരാവള്ളിയിൽ സതീഷിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തി. ഏഴു പവൻ സ്വർണ്ണാഭരമാണ് ഇവിടെ നിന്നും മോഷണം പോയത്. ഈ സമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.
പരിപ്ര ജംഗ്ഷനു സമീപം അർത്തിക്കുളങ്ങര ജിജോയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള ഉരുളി, ചെമ്പ്, വാർപ്പ്, കുട്ടകം.തുടങ്ങിയ മോഷ്ടിച്ചു. ജിജോ വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെയും കതക് കുത്തിതുറന്നായിരുന്നു മോഷണം മോഷണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല ചേരാവള്ളിയിലെ ഒരു വീട്ടിലും രണ്ടാഴ്ച മുൻപ് മോഷണം നടന്നിരുന്നു' മോഷണങ്ങൾ നടന്ന വീടുകളിൽ നിന്നും വിരലടയാളങ്ങൾ ലഭിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്.
കഴിഞ്ഞ ദിവസം അമേരിക്കൻ സ്വദേശിയുടെ 15000 രൂപയും 60 ഡോളറും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കെഎസ്ആർടിസി ബസ്റ്റാന്റിൽ വച്ച് ബസിൽ നിന്നും മോഷണം പോയി. തിരുവനന്തപുരത്തു നിന്നുംം എറണാകുളത്തേക്കുള്ള യാത്രക്കിടയിൽ ബസ് കായംകുളം ഡിപ്പോയിലെത്തിയപ്പോൾ ഇദ്ദേഹം ശുചി മുറിയിൽ പോയി തിരിച്ചെത്തി ബസിൽ കയറി. ബസ് പുറപ്പെട്ട ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ബസ്തിരികെ സ്റ്റാന്റിലെത്തിച്ച് പോലീസിനെ വിവരമറിയിച്ചു. ഇവർ എത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.