
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഹൈ റീച്ച് എക്സ്റ്റെൻഡബിൾ ടററ്റ് സജ്ജീകരിച്ച അത്യാധുനിക റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ സേവനത്തിറക്കി തിരുവനന്തപുരം ഇന്‍റർനാഷണൽ എയർപോർട്ട്. ഇതോടെ വിമാനാപകട രക്ഷാപ്രവർത്തന-അഗ്നിശമന ശേഷി കൂടുതൽ ശക്തമാകും.
സാധാരണ ഫയർഫൈറ്റിംഗ് ടററ്റുകളിൽ നിന്ന് വ്യത്യസ്തമായി, എച്ച്ആർഇടി സംവിധാനത്തിന് വിമാനത്തിന്‍റെ പുറംഭാഗം തുളച്ച് യാത്രക്കാരുടെ കാബിനിലേക്കോ കാർഗോ വിഭാഗത്തിലേക്കോ നേരിട്ട് വെള്ളം, ഫോം തുടങ്ങിയ അഗ്നിശമന വസ്തുക്കൾ എത്തിക്കാൻ കഴിയും. ഇതിലൂടെ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കാനും അടിയന്തര സാഹചര്യങ്ങളിലെ അപകടസാധ്യത കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും സാധിക്കും. 12 കോടിയലധികം രൂപയാണ് വാഹനത്തിന്റെ വില. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറ യാത്രക്കാരുടെ കാബിൻ, കാർഗോ വിഭാഗം തുടങ്ങിയ അടച്ചിട്ട ഭാഗങ്ങളിലെ തീയും ചൂടേറിയ ഭാഗങ്ങളും കണ്ടെത്താൻ സഹായിക്കുന്നു.
പുറത്തുനിന്ന് കാണാനാകാത്ത തീപിടിത്തങ്ങൾ പോലും വേഗത്തിൽ കണ്ടെത്തി നിയന്ത്രിക്കാൻ ഇതിലൂടെ കഴിയും. പൂർണമായി ഉയർത്തുമ്പോൾ എച്ച്ആർ ഇ ടി 16.5 മീറ്റർ ഉയരത്തിലെത്താം. ഇത് ഏകദേശം അഞ്ച് നില കെട്ടിടത്തിന്‍റെ ഉയരത്തിന് തുല്യമാണെന്ന് അധികൃതർ പറഞ്ഞു. ജെറ്റ്, സ്പ്രേ മോഡുകളിൽ 85 മീറ്റർ വരെ വെള്ളം ചീറ്റാനും ഇതിന് കഴിയും. വാഹനം സഞ്ചരിക്കുന്നതിനിടയിലും ടററ്റുകൾ പ്രവർത്തിപ്പിച്ച് തീ അണയ്ക്കാൻ കഴിയുന്ന “പമ്പ് ആൻഡ് റോൾ” സവിശേഷതയും ഇതിലുണ്ട്. കൂടാതെ വാഹനത്തിന്‍റെ അടിഭാഗത്തും നിലത്തും ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക നോസിലുകൾ വാഹനം കടന്നുപോകുമ്പോഴും സുരക്ഷ ഉറപ്പാക്കുന്നു. 11,300 ലിറ്റർ വെള്ളം, 1,300 ലിറ്റർ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കൽ പൗഡർ എന്നിവ വഹിക്കാൻ ഈ ക്രാഷ് ഫയർ ടെൻഡറിന് കഴിയും. 700 ഹോഴ്‌സ്‌പവർ ശേഷിയുള്ള 16.1 ലിറ്റർ വോൾവോ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
30 സെക്കൻഡിൽ താഴെ സമയത്തിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാനും പരമാവധി 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും ഇതിന് കഴിയും.പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിലും വേഗത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാഹനത്തിൽ 24R21 XZL ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയർന്ന വേഗതയിലും വളവുകളിലും മികച്ച സ്ഥിരത ഉറപ്പാക്കുന്ന ഇവ, എല്ലാ ചക്രങ്ങളിലേക്കുമുള്ള ഡ്രൈവ് സംവിധാനത്തോടൊപ്പം വിവിധ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഈ അത്യാധുനിക ക്രാഷ് ഫയർ ടെൻഡറിന്‍റെ വരവോടെ തിരുവനന്തപുരം ഇന്‍റർനാഷണൽ എയർപോർട്ട് അന്താരാഷ്ട്ര വിമാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ശക്തമായി മുന്നേറുകയാണെന്നും അധികൃതർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam