
സുല്‍ത്താന്‍ ബത്തേരി: കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുമായി അന്തര്‍ സംസ്ഥാന ചെക്‌പോസ്റ്റായ മുത്തങ്ങയില്‍ രണ്ടുപേരെ പോലീസ് പിടികൂടി. കാറില്‍ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴല്‍പണമാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. സുല്‍ത്താന്‍ബത്തേരി മുള്ളന്‍കുന്ന് കണ്ടാക്കോല്‍ വീട്ടില്‍ അര്‍ഷാദ് (44), കൊടുവള്ളി മദ്രസ ബസാര്‍ പിലാത്തോട്ടത്തില്‍ വീട്ടില്‍ പി.ടി ഇസ്മായില്‍ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പോലീസ് ചേക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
കര്‍ണാടക ഭാഗത്തുനിന്നും വന്ന കെ.എ 51 എം.യു 5173 നമ്പര്‍ കാറിലാണ് പണം കടത്തിയിരുന്നത്. ഡിക്കിയുടെ ഇരു വശങ്ങളിലും ബ്രേക്ക് ലൈറ്റ്‌നോട് ചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച പ്രത്യേകം അറകള്‍ക്കുള്ളില്‍ ഒളിപ്പിച്ച 2,27,43000 (രണ്ടുകോടി 27 ലക്ഷത്തി നാല്‍പത്തിമൂവായിരം) രൂപയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത തുകയും വാഹനവും ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ബത്തേരി സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ജയപ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനിത്ത്, അനില്‍കുമാര്‍, വിനീഷ, പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam