
പാലക്കാട് ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു (car caught fire). മലമ്പുഴയ്ക്കടുത്ത (Palakkad Malambuzha) മന്തക്കാട് കവലയിൽ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ ഡാം ഉദ്യാന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഹോണ്ട മൊബിലിയോ (Honda Mobilio) കാറിന് തീപ്പിടിച്ചത്.
കാറിന് പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിലുണ്ടായിരുന്നവർ ബഹളം വച്ചാണ് വാഹനം നിർത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്. ബോണറ്റിനുള്ളിൽ നിന്നാണ് തീപ്പടർന്നത്. കാറിന്‍റെ എഞ്ചിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.
ചുറ്റുമുണ്ടായിരുന്നവർ സമീപത്തെ കനാലിൽ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. കാറിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. വാഹനത്തിൽ വിജയകുമാറിനോടൊപ്പം ഭാര്യ ആശ, മക്കളായ വൈഷ്ണവി, മീനാക്ഷി വിജയകുമാറിന്റെ അമ്മ ഉണ്ണിയമ്മ, ചെറിയമ്മ സ്വർണം എന്നിവരാണ് ഉണ്ടായിരുന്നത്.
വാഹനത്തിന്‍റെ ഡിസൈനുകളിലെ പാളിച്ച, കൃത്യമായി മെയിന്‍റനന്‍സ് നടക്കാതിരിക്കുക, ബാറ്ററികളിലുണ്ടാവുന്ന തകരാറ്, കണ്‍വേര്‍ട്ടറുകള്‍ അമിതമായി ചൂട് പിടിക്കുക, എന്‍ജിന്‍ ചൂടാവുക, എന്‍ജിനിലുള്ള ഫ്ളൂയിഡുകള്‍ ലീക്ക് ചെയ്യുക, ഇലക്ട്രിക്ക് സിസ്റ്റത്തിലുണ്ടാവുന്ന തകരാറ്, ഫ്യൂവല്‍ സിസ്റ്റത്തിലുണ്ടാവുന്ന തകരാറ് എന്നിവയെല്ലാം കാറിന് തീപിടിക്കാന്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യമായി ഇടവേളകളില്‍ കാറിന്‍റെ അറ്റകുറ്റ പണികള്‍ നടക്കാതെ പോവുന്നത് കാറിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുക പതിവാണ്.
ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ ശുദ്ധതയും ഒരു ഘടകമാണ്. ഇന്ധനവില ഉയര്‍ന്നതിന് പിന്നാലെ ബസുകള്‍ ഇന്ധനം കലര്‍ത്തി ഉപയോഗിക്കുന്നത് എംവിഡി പരിശോധന നടന്നിരുന്നു. മൈലേജ് ലഭിക്കാന്‍ വേണ്ടിയുള്ള ഇത്തരം പരീക്ഷണങ്ങള്‍ സമീപഭാവിയില്‍ തന്നെ വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിക്കാറുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. മറ്റുവസ്തുക്കള്‍ കലര്‍ന്ന ഇന്ധന എന്‍ജിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ദോഷമാകാറുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam