
ഇടുക്കി: മറയൂരിൽ പതിനൊന്നുകിലോ ചന്ദനവുമായി ഫോറസ്റ്റ് വാച്ചർമാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ചന്ദനവും ഇവരിൽ നിന്ന് പിടികൂടി.
മാങ്കുളം സ്വദേശിയായ വിഷ്ണു, ആദിവാസി വാച്ചറായ മറയൂര്‍ കവക്കുടി സ്വദേശി നീലമേഘന്‍ പെരിയകുടി സ്വദേശി ഗുരുശേഖരന്‍ എന്നിവരാണ് വനപാലകരുടെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച നാച്ചിവയല്‍ അമ്പലപ്പാറയില്‍ നിന്നും ചന്ദനം കടത്താന്‍ ശ്രമിക്കുന്നതായ് റയ്ഞ്ചോഫീസർക്ക് രഹസ്യ വിവരം കിട്ടിയിരുന്നു. തുടർന്ന് വനപാലകര്‍ നടത്തിയ തിരച്ചിലിലും അന്വേഷണത്തിലുമാണ് മൂവരും കുടുങ്ങിയത്.
ചന്ദനകഷണങ്ങൾക്കും, വേരുകൾക്കും പുറമെ വെട്ടുകത്തി, പാര തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. നീലമേഘനും ഗുരുശേഖരനും ആദ്യം ഫീല്ഡിലെ വിവരങ്ങള്‍ മാങ്കുളത്തെ ചന്ദന മാഫിയക്ക് ചോര്‍ത്തി കൊടുത്തു. തുടർന്നാണ് സംഘവുമായി ചേര്‍ന്ന് ചന്ദനമോഷണം നടത്തിയതെന്ന് വനപാലകര്‍ പറഞ്ഞു. ചന്ദന മാഫിയ സജീവമായിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി.എഫ്.ഒ യുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതാണ് മോഷണ മുതൽ കണ്ടെത്താനും പ്രതികളെ പിടികൂടാനും കാരണമായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam