
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ശാന്തിപ്പാലം പുതുക്കിപ്പണിയാനുള്ള ചുമതല നാട്ടുകാര്‍ ഏറ്റടുക്കുന്നു. ഇതിനായി ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെ സഹായമില്ലാതെ ചൊവ്വാഴ്ച പാലത്തിന്റെ പണികള്‍ സമിതിയുടെ നേത്യത്വത്തില്‍ നടക്കും. അധിക്യതരുടെ അവഗണനയെ തുടര്‍ന്ന് 1990 ല്‍ നാട്ടുകാരാണ് ശാന്തിപ്പാലം നിര്‍മ്മിച്ചത്.
പ്രളയത്തില്‍ ഏല്ലാം നഷ്ടപ്പെട്ടെങ്കിലും തളരാതെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നാട്ടുകാരുടെ തീരുമാനം മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറും. പെരിയാറിന് കുറുകെ മ്ലാമലയ്ക്ക് സമീപം ശാന്തിപ്പാലമാണ് കഴിഞ്ഞ 16-ന് വെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. പാലം ഉയര്‍ത്തി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ വൈകിയതോടെ പ്രളയം കവര്‍ന്നെടുക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കുമളി, അയ്യപ്പന്‍ കോതവില്‍ എന്നീ നാലു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് ശാന്തിപ്പാലം.
പാലം തകര്‍ന്നതോടെ മ്ലാമല, ഫാത്തിമുക്ക്, ശാന്തിപ്പാലം, പൂണ്ടിക്കുളം, ഹെലിബറിയ, പച്ചക്കാട്, മരുതുംപേട്ട, കീരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ 600-ഓളം കുടുംബങ്ങളുടെ യാത്രാസൗകര്യമാണ് ഇല്ലാതായത്. മ്ലാമല സ്‌കൂളില്‍ പഠിക്കുന്ന 100-ഓളം കുട്ടികളും വിവിധ എസ്റ്റേറ്റുകളില്‍ ജോലിക്കുപോകുന്ന തൊഴിലാളികളും ദുരിതത്തിലായി. 14 കിലോമീറ്ററോളം ദൂരം കൂടുതല്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവര്‍. പ്രളയം കവര്‍ന്ന കേരളത്തെ പടുത്തുയര്‍ത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്ന തിരിച്ചറിവാണ് പാലം പണിയാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ഞായറാഴ്ച നാട്ടുകാരുടെ നേത്യത്വത്തില്‍ ജനകീയ സമീതി രൂപീകരിച്ച് നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. മേല്‍ന്നോട്ടം വഹിക്കാന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗം ജസ്റ്റിന്‍ (രക്ഷാധികാരി), സെബാസ്റ്റ്യന്‍ പൂണ്ടിക്കുളം (ചെയര്‍മാറന്‍), ബി.ബിനു (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 51 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു. ചൊവ്വാഴ്ച പാലത്തിന്റെ പണികള്‍ ആരംഭിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam