സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിച്ചുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതി. ബസ് പിടിച്ചെടുത്തു.
തിരുവനന്തപുരം: വർക്കലയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനെ ചോദ്യം ചെയ്ത യുവതികളെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി. ഇടവ സ്വദേശി ദീപ പ്രകാശിന്‍റെ പരാതിയെ തുടർന്ന് ബന്ധപ്പെട്ട ബസ് വർക്കല സബ് ആർടിഒ പിടിച്ചെടുത്തു. തിങ്കളാഴ്ച്ച വൈകിട്ട് ഇടവ ഓടയം മുക്കിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദീപയേയും സുഹൃത്തിനെയും ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിച്ചുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പുറത്തുപറയാൻ കഴിയാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും ദീപ പറയുന്നു. ബസിന്‍റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ 'നീയൊക്കെ പോയി എന്ത് ചെയ്താലും കുഴപ്പമില്ലെ'ന്നാണ് ഡ്രൈവർ മറുപടി നൽകിയതെന്നും ദീപ പറഞ്ഞു.
ഇതോടെയാണ് വർക്കല – പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ദേവിക' ബസിലെ ജീവനക്കാർക്കെതിരെ യുവതികൾ അയിരൂർ പൊലീസിലും വർക്കല സബ് ആർടിഒയ്ക്കും പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല സബ് ആർടിഒ ബസ് പിടിച്ചെടുത്ത് തുടർ നടപടികൾ ആരംഭിച്ചു..
