
കോഴിക്കോട് : കോഴിക്കോട് വടകരയിൽ ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവർക്കാണ് പരിക്കേറ്റത്. പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടികളെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുഞ്ഞിനെ സ്വന്തം അമ്മ കൊലപ്പെടുത്തി, സംഭവം തൊടുപുഴയിൽ
തൊടുപുഴ : തൊടുപുഴയിലെ ഉടുമ്പന്നൂർ മങ്കുഴിയിൽ പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാൻ തയ്യാറായിട്ടില്ല. രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരിൽ നിന്നും മറച്ച് വെച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.
കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്.
ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam