ലോക്ക്ഡൌണ്‍ കാലത്ത് അവശ്യസര്‍വ്വീസുകളില്‍ സേവനം ചെയ്യുന്നവര്‍ക്കായി മാസ്ക് നിര്‍മ്മിച്ച് ഈ സഹോദരങ്ങള്‍

By Web TeamFirst Published Apr 13, 2020, 10:13 PM IST
Highlights
പൊലീസ്, ആശുപത്രി ജീവനക്കാര്‍, അഗ്‌നിശമന വിഭാഗം, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കാണ് മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.200 ഓളം മാസ്‌ക്കുകളാണ് തയ്യല്‍ക്കടയില്‍ ബാക്കി വന്ന തുണികള്‍ ഉപയോഗിച്ച് ഇതിനോടകം ഇവര്‍ നിര്‍മ്മിച്ചിട്ടുള്ളത്. 
കോഴിക്കോട്: ലോക്ഡൗണ്‍ അവധിക്കാലം ആരോഗ്യ ജാഗ്രതക്കായി ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍. അവശ്യ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ് നരിക്കുനിയിലെ കുരുന്നു മക്കളായ അഹല്യയും സഹോദരന്‍ അനുവിന്ദും. പൊലീസ്, ആശുപത്രി ജീവനക്കാര്‍, അഗ്‌നിശമന വിഭാഗം, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കാണ് സൗജന്യ മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.

സ്റ്റുഡന്റ്‌സ് പോലീസ് കെഡറ്റായ അഹല്യ എസ്എല്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്, അനുവിന്ദ് പി സി പാലം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയും. സ്റ്റേഷനറി കടയോടൊപ്പം തയ്യല്‍ക്കട നടത്തുന്ന മലയില്‍ സുരേഷ് - ലിജി ദമ്പതികളുടെ മക്കളാണ് ഇവര്‍. ലോക്ഡൗണ്‍ സമയം വെറുതെ കളയാതെ നാടിന് വേണ്ടി ഉപയോഗപ്പെടുത്തുകയെന്നത് മക്കള്‍ ആവശ്യപ്പെട്ടതാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

200 ഓളം മാസ്‌ക്കുകളാണ് തയ്യല്‍ക്കടയില്‍ ബാക്കി വന്ന തുണികള്‍ ഉപയോഗിച്ച് ഇതിനോടകം ഇവര്‍ നിര്‍മ്മിച്ചിട്ടുള്ളത്. അമ്മ ലിജിയുടെ മേല്‍നോട്ടത്തിലാണ് മാസ്‌കുകള്‍ തയ്ക്കുന്നത്. ഇതിനോടകം ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍, നരിക്കുനി കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.. 
 
click me!