
കോഴിക്കോട്: യോഗ ക്ലാസിന് പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തില്‍ നഴ്‌സായ യുവതിക്ക് പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്കേറ്റത്. കാരാടി ജംഗ്ഷനില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷീജ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിക്കപ്പ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. യോഗ ക്ലാസില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഷീജ സഞ്ചരിച്ച സ്‌കൂട്ടർ, കാരാടി ജംഗ്ഷനടുത്തെത്തിയപ്പോളാണ് ലോറി ഇടിച്ചത്. യുവതിയുടെ കാലിലൂടെ ലോറിയുടെ ടയറുകള്‍ കയറിയിറങ്ങി. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി എന്നതാണ്. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കാറിടിച്ചു ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്നു വാണി. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സി എസ് ഐ ലോ കോളജിന് മുന്നിലായിരുന്നു ദാരുണമായ അപകടം നടന്നത്. കോളേജിലേക്കുള്ള റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാണിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വാണിയെ ആദ്യം തെള്ളകത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില ഗുരുതരമായതോടെ പിന്നീട് വെല്ലൂരിലെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ 12 മാസത്തോളം ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയായിരുന്നു വാണിയെ പരിചരിച്ചിരുന്നത്. ഒടുവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം