
പമ്പാക്കുട: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്ത്രീയ്ക്കും നാല് മക്കള്‍ക്ക് നേരെ രണ്ടാം ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പാമ്പാക്കുട നെയ്ത്ത്ശാലപ്പടിയില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെയാണ് രണ്ടാംഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. സംഭവത്തില്‍ നെയ്ത്ത്ശാലപ്പടി സ്വദേശി റെനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യയ്ക്ക് പരപുരുഷ ബന്ധം ആരോപിച്ചാണ് രണ്ടാം ഭര്‍ത്താവ് ക്രൂരകൃത്യം ചെയ്തതെന്നാണ് രാമമംഗലം പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് സ്മിതയേയും കുട്ടികളേയും ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഇവര്‍ താമസിക്കുന്ന വീടിന് നേരെ ആദ്യ ആക്രമണം ഉണ്ടായിരുന്നു. വീടിന് ആരോ തീയിട്ടിരുന്നു. ഈ സംഭവത്തിന് പിന്നിലും രണ്ടാം ഭര്‍ത്താവ് ആണെന്നാണ് പൊലീസ് നിഗമനം. സ്മിതയും കുട്ടികളും വീടിന് തീപിടിച്ച സമയത്ത് സ്ഥലത്ത് ഇല്ലാത്തതിനാല്‍ അപകടമൊഴിവാകുകയായിരുന്നു. എന്നാല്‍ അഗ്നിബാധയില്‍ വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. രാത്രി ഇതേ വീട്ടില്‍ കഴിഞ്ഞ സ്മിതയ്ക്കും മക്കള്‍ക്കും നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. നേരത്തെ സ്മിതയ്ക്കും മക്കളെയും ക്രൂരമായി ആക്രമിച്ചതിന്റെ പേരില്‍ റെനി റിമാന്‍ഡില്‍ ആയിരുന്നു. സ്മിതയെയും മക്കളെയും കാണുന്നതില്‍ നിന്ന് കോടതി റെനിയെ വിലക്കിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചയോടയാണ് സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സ്മിതയുടെ പന്ത്രണ്ടുവയയസുകാരി മകള്‍ക്ക് ഗുരുതരപരിക്കേറ്റു. പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ഇവരെ തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവര്‍ക്ക് ചികില്‍സ നല്‍കുന്നതില്‍ കാലതാമസം നേരിട്ടുവെന്ന് ആരോപണമുണ്ട്.
ഒന്‍പതിലും ഏഴിലും ആറിലും നഴ്സറിയിലും പഠിക്കുന്ന സ്മിതയുടെ കുട്ടികള്‍ക്ക് ആസിഡ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് നിരാലംബരായ ഇവര്‍ക്ക് പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണക്കൂറില്‍ വീട് നിര്‍മാണം നടക്കുന്നതിനിടെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam