
കോട്ടയം: കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ളാക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഹെവിയ റബർ കമ്പനി ഫാക്ടറിക്ക് ഉള്ളിൽ കയറണമെന്ന ആവശ്യവുമായാണ് പ്രതി ഇവിടേക്ക് എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് ഇത് തടഞ്ഞു. ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ ജോസിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam