
കൊല്ലം: പുനലൂരിൽ കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മകനും അമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു. മണിയാർ എരിച്ചിക്കൽ സ്വദേശിനി മിനി, മകൻ 31 വയസുള്ള ചിക്കുരാജ് എന്നിവർകെതിരെയാണ് പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കു രാജ് ഒളിവിലാണ്. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൈകൊട്ടിക്കളി സംഘത്തിൽ അംഗമായ കുട്ടിയെ ട്രൂപ്പിന്റെ കോർഡിനേറ്ററായ മിനിയുടെ മകൻ പുനലൂർ എരിച്ചിക്കലിലുള്ള വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഒന്നാംപ്രതിയുടെ അമ്മയും കേസിൽ രണ്ടാം പ്രതിയുമായ മിനി പെൺകുട്ടിയുടെ വാടക വീട്ടിലെത്തി മാതാപിതാക്കളോട് സംഗതിപുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ വ്യത്യാസത്തിൽ നിന്നും സ്കൂൾ അധികൃതർ വഴി നടത്തിയ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തിറഞ്ഞത്. പിന്നാലെ പുനലൂർ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
പോക്സോ, ബാലവകാശ നിയമം, പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. മിനിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഒളിവിൽ പോയ ഒന്നാം പ്രതി ചിക്കുരാജിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam