
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉപദ്രവിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത് (മോഹൻലാൽ 31 )നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്.
2019 ൽ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. കോട്ടപ്പടി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എംഎം അബ്ദുൾ റഹ്മാനാണ് സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
എ.എസ്.ഐ എൽദോ കുര്യാക്കോസ്, സീനിയർ സി പി ഒ കെകെ.ശ്രീജ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്‍റ് പ്ലീഡർ പി ആർ ജമുന ഹാജരായി.
അതേസമയം, തൃശ്ശൂരിൽ പോക്സോ കേസിൽ യുവാവിനെ 50 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി ഉത്തരവ് പുറത്തുവന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം. കുന്നംകുളം പോർക്കളം സ്വദേശി സായൂജിനെ ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനത്തിന് ഇരയായ പെൺകുട്ടി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയപ്പോഴാണ് കാര്യങ്ങൾ വീട്ടുകാർ അറിയുന്നത് . തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ബിനോയ് ഹാജരായി. 19സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ കോടതിയിലെത്തിക്കുകയും ചെയ്തു. വിവിധ വകുപ്പുകളിലാണ് 50 വർഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ പത്തു കൊല്ലത്തിലേറെ പ്രതി ജയിലില്‍ കഴിയേണ്ടിവരുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam