ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു, മാന്നാറിൽ വീടുകളിലും ക്ഷേത്രങ്ങളിലും പരക്കെ മോഷണം

By Web TeamFirst Published Sep 28, 2022, 3:44 PM IST
Highlights

ഉറങ്ങികിടന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചതടക്കം മാന്നാറിൽ മൂന്നു വിടുകളിലും ഒരു ക്ഷേത്രത്തിലും മോഷണം

ആലപ്പുഴ:  ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചതടക്കം മാന്നാറിൽ മൂന്നു വിടുകളിലും ഒരു ക്ഷേത്രത്തിലുമായി പരക്കെ മോഷണം. കുട്ടമ്പേരൂർ പതിനഞ്ചാം വാർഡിൽ തട്ടാരുപറമ്പിൽ വീട്ടിൽ സുപ്രന്റെ ഭാര്യ രശ്മിയുടെ കഴുത്തിലെ മൂന്നര പവന്റ സ്വർണ്ണ മാലയാണ് കവർന്നവയിൽ ഒന്ന്്. ഇവരുടെ അമ്മ കമലമ്മ (78) ക്ക് സുഖമില്ലാത്തതിനാൽ ശുചിമുറിയിൽ പോകേണ്ട സൗകര്യത്തിനായി കതകിന്റെ ഒരു ലോക്ക് മാത്രമേ ഇട്ടിരുന്നുള്ളൂ. ഇതാണ് കള്ളനു വീടിനുള്ളിൽ കയറാൻ  സൗകര്യം ഒരുക്കിയത്.

സുപ്രനും മക്കളും കട്ടിലിലും രശ്മി താഴെയും ആയിരുന്നു കിടന്നിരുന്നത്. കഴുത്തിൽ നിന്നും മാല വലിക്കുന്നത് അറിഞ്ഞ ഉടൻ  രശ്മി ഉണർന്നെങ്കിലും, ഇതിനകം തന്നെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ഗണേഷ് ഭവനത്തിൽ ഗിരീഷിന്റെ വീട്ടിൽ അടുക്കള വാതിൽ കമ്പി പാര ഉപയോഗിച്ച് കുത്തിത്തുറന്നായിരുന്നു മോഷണം. മേശയുടെ വലിപ്പിലുണ്ടായിരുന്ന മൂവ്വായിരത്തിലധികം രൂപ കവർന്നു. 

സമീപത്തുള്ള വല്ലൂർ വീട്ടിൽ ശ്യം കുമാറിന്റെ വീട്ടിലും മോഷണശ്രമം നടന്നു.  മാന്നാർ സ്റ്റോർ മുക്കിനു സമീപം ഗവ.ആശുപത്രി ജംങ്ഷനിലെ കുരട്ടിശ്ശേരി മാമ്മൂട്ടിൽ ശ്രീ പരബ്രഹ്മമൂർത്തി ക്ഷേത്രത്തിൽ നിന്ന് പതിനാരത്തിലധികം രൂപ നഷ്ടമായി. കാണിക്ക മണ്ഡപത്തിലെ സംരംക്ഷണ ഗ്രില്ലിന്റെ പൂട്ടു തകർത്ത് അകത്ത് കയറി ഭണ്ഡാരം മോഷ്ടിക്കുകയായിരുന്നു. മുമ്പ് പല തവണ പ്രദേശത്ത് മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല.   

Read more:തിരുവനന്തപുരത്ത് വൻ ലഹരിവേട്ട, പിടികൂടിയത് ഒരു കോടി രൂപ വിലയുള്ള ലഹരി വസ്തുക്കൾ

തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിൽ കുട്ടമ്പേരൂർ ഊട്ടു പറമ്പ് സ്കൂളിനു എതിർ വശത്ത് താമസിക്കുന്ന ഡോ. ദീലിപ്കുമാറിന്റെ വസതിയിലും മാന്നാർ കോവുംമ്പുറത്ത് അബ്ദുൾ മജിദിന്റ ബിസ്മി വെജിറ്റബിൾ സ്റ്റോഴ്സിലും ആഗസ്റ്റ് അഞ്ചിന് പുലർച്ചെ നടന്ന മോഷണങ്ങളുടെ അന്വേഷണം എങ്ങുമെത്തിയില്ല.

click me!