
കോട്ടയം: കോട്ടയത്ത് (Kottayam) പ്രായമായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണത്തിനെത്തിയയാളെ (Theft) ഓടിച്ചിട്ട് പിടിച്ച് എസ് ഐ. സ്റ്റേഷൻ പരിധി പോലും നോക്കാതെയാണ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ (Police Station) എസ് ഐ വി എം ജയ്മോൻ ഒന്നര കിലോമീറ്ററോളം പ്രതിയുടെ പിന്നാലെ ഓടി പിടികൂടിയത്. ആലപ്പുഴയിലെ സ്വദേശി ബോബിൻസ് ജോൺ (32) ആണ് പിടിയിലായത്.
വെള്ളൂർ കീഴൂർ ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചിരിൽ മാത്യുവിന്‍റെ വീട്ടിന് മുകളിലാണ് കള്ളൻ കയറിപറ്റിയത്. പാലായിലെ വീട്ടിലിരുന്ന് മൊബൈലിൽ സിനിമ കാണുന്നതിനിടെ മാത്യുവിന്‍റെ മകൾ സോണിയ തൽസമയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് സംഭവത്തിൽ നിർണായകമായത്.
സോണിയ അപ്പോൾ തന്നെ തലയോലപ്പറമ്പ് എസ്ഐയെ വിളിച്ചുപറഞ്ഞു. തന്‍റെ സ്റ്റേഷൻ പരിധിയിൽ അല്ലായിരുന്നിട്ടും എസ്ഐ ജയ്മോൻ സ്ഥലത്തേയ്ക്ക് പോയി. ഒപ്പം വെള്ളൂർ സ്റ്റേഷനിലും വിവരം അറിയിച്ചു. ഇതോടെ രണ്ട് പൊലീസ് സംഘങ്ങളും ചേർന്ന് വീട് വളയുകയായിരുന്നു. പൊലീസ് സാന്നിധ്യം അറിഞ്ഞ് ടെറസിൽ ഒളിച്ചിരുന്ന മാക്സിയിട്ട കള്ളൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് എസ് ഐയും സംഘവും ഓടിച്ചിട്ട് പിടികൂടിയത്.
റോഡിലൂടെയും റബർ തോട്ടത്തിലൂടെയും പാട വരമ്പിലൂടെയുമെല്ലാം ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം കുറ്റിക്കാട്ടിലിട്ട് പിടികൂടി വെള്ളൂർ പൊലീസിനു കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വെള്ളൂർ എസ്എച്ച്ഒ എ പ്രസാദ് അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കീഴൂരിൽ താമസിച്ചിരുന്ന ആളാണ് കള്ളൻ റോബിൻസൺ. സ്ഥലത്തെ കുറിച്ചും ആളുകളെ കുറിച്ചും നന്നായി അറിയാവുന്നത് കൊണ്ടാണ് മാത്യുവിന്‍റെ വീട് തെരഞ്ഞെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam