
കൊച്ചി: വൈറ്റിലയിൽ മദ്യ ലഹരിയിൽ മകൻ രണ്ടാനമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു തീ കൊളുത്തി കൊന്നു. വൈറ്റില സ്വദേശി നേരേ വീട്ടിൽ മേരി(82)യാണ് മരിച്ചത്. മകൻ തങ്കച്ചൻ എന്നു വിളിക്കുന്ന സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് തങ്കച്ചൻ രണ്ടാനമ്മയായ മേരിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷം വീടിന് തീവച്ചത്. മേരിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ദേഹമാസകലം പൊള്ളലേറ്റ മേരി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
എൺപത്തി രണ്ടുകാരിയായ മേരിയുടെ ഭർത്താവിൻറെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചൻ. അറുപതുകാരനായ തങ്കച്ചൻ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. വീടിനുള്ളില്‍ നിന്നു തീ ഉയരുന്നതു കണ്ട അയൽക്കാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസും ഫയർ ഫോഴ്സും എത്തിയാണ് തീ അണച്ചത്.
തങ്കച്ചന്‍റെ ഭാര്യ മകൾക്കൊപ്പം ബംഗലുരുവിലായതിനാൽ മേരിയും തങ്കച്ചനും മാത്രമാണ് വീട്ടില്‍ താമസം. മദ്യപിച്ചെത്തി മേരിയുമായി തങ്കച്ചൻ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ഇതുമൂലം സമീപത്തെ ബന്ധു വീടുകളിലാണ് ഇവർ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്.
തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോഴും കത്തുന്ന വീടിനരികിൽ ഭാവഭേദമില്ലാതെ നിൽക്കുകയായിരുന്ന തങ്കച്ചനെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മേരിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് സയന്‍റിഫിക്ക് വിദഗ്ദ്ധരെത്തി തെളിവെടുപ്പ് നടത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam