ഗള്‍ഫില്‍ വച്ച് മയക്കുമരുന്ന് കേസില്‍ ഷംനാദ് ആറു വര്‍ഷവും മുഹമ്മദ് റാഷിദ് ഒന്നര വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷവും ഇവര്‍ മയക്കുമരുന്ന് ഇടപാടുകള്‍ തുടരുകയായിരുന്നു.

തൃശൂര്‍: വിദേശത്ത് മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ച ശേഷം നാട്ടിലെത്തിയ രണ്ടുപേര്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. വില്‍പ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായി. വലപ്പാട് സ്വദേശി പുതിയവീട്ടില്‍ മുഹമ്മദ് റാഷിദ് (31), പുല്ലൂറ്റ് സ്വദേശി കുന്നുപുറത്ത് വീട്ടില്‍ ഷംനാദ് (34) എന്നിവരെയാണ് 20 ഗ്രാമോളം എം.ഡി.എം.എയുമായി തൂഫാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും വലപ്പാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഗള്‍ഫില്‍ വച്ച് മയക്കുമരുന്ന് കേസില്‍ ഷംനാദ് ആറു വര്‍ഷവും മുഹമ്മദ് റാഷിദ് ഒന്നര വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷവും ഇവര്‍ മയക്കുമരുന്ന് ഇടപാടുകള്‍ തുടരുകയായിരുന്നു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. പ്രമോദ്, തൃശൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അബ്ദുള്‍ സലാം തൂഫാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. പ്രദീപ് സി.ആര്‍., എ.എസ്.ഐ. ലിജു. ഐ.ആര്‍., ജി.എസ്.സി.പി.ഒ. ബിജു സി.കെ., സി.പി.ഒമാരായ നിഷാന്ത്, സുര്‍ജിത് സാഗര്‍, വലപ്പാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ. എബിന്‍, ജി.എസ്.ഐ. ഉണ്ണി, ജി.എ.എസ്.ഐ. നിഷി, സി.പി.ഒമാരായ സന്ദീപ്, ശ്യാം, മാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.