
ഇടുക്കി : ഇടുക്കി ചെമ്മണ്ണൂരിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് സംഭവം. ഇന്നലെ രാത്രി ഏഴ് മണിയോട് കൂടിയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലെത്തിയ ജനീഷ് പിതാവിനെയും സ്വന്തം മക്കളെയും മർദ്ദിച്ചു. മക്കളെ മർദ്ദിക്കുന്നത് തടയാനായി എത്തിയതായിരിന്നു ജനീഷിന്റെ പിതാവ് തമ്പി. വീട്ടിലുണ്ടായിരുന്ന വാക്കത്തി എടുത്ത് വീശിയപ്പോൾ ജനീഷിന്റെ കൈക്ക് വെട്ടേൽക്കുകയായിരുന്നു. ഇയാളെ ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോട് കൂടിയാണ് ജനീഷ് മരിച്ചത്. ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിലെത്തിയപ്പോഴും ജനീഷ് ഛർദ്ദിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ മരണകാരണം വെട്ടേറ്റതാണോ എന്ന് പറയാൻ കഴിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇത് പറയാനാകൂ. ജനീഷിന്റെ പിതാവ് തമ്പിയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വെട്ടേറ്റതാണെങ്കിൽ കൊലപാതകത്തിന് കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam