പി ടി സെവനെ പിടികൂടാൻ ദൗത്യസംഘം സജ്ജം; നാളെ തന്നെ മയക്കുവെടി വെച്ചേക്കും

By Web TeamFirst Published Jan 20, 2023, 6:24 PM IST
Highlights

വയനാട്ടിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമെ 50 വനംവകുപ്പ് ജീവനക്കാരെ കൂടി ദൗത്യത്തിനായി ഒരുക്കിയിട്ടുണ്ട്. നാളേക്ക് മുമ്പ്, ഒരു ട്രയൽ നടത്തും.

പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പാലക്കാട് ടസ്കർ ഏഴാമാനേ പിടിക്കാൻ ദൗത്യസംഘം നാളെ പുലർച്ചെ തന്നെ ഇറങ്ങും. സാഹചര്യം ഒത്താൽ നാളെ തന്നെ വെടിവയ്ക്കും. അഞ്ച് സംഘങ്ങൾ ആയുള്ള ദൗത്യത്തിന്റെ അന്തിമ രൂപ രേഖ തയ്യാറാക്കി. 

വയനാട്ടിൽ നിന്നുള്ള 26 അംഗ ദൗത്യസംഘം ധോണി ക്യാമ്പിൽ എത്തി. മൂന്നാമത്തെ കുങ്കിയാന സുരേന്ദ്രനെ പുലർച്ചെയോടെയാണ് ധോണിയിൽ എത്തിച്ചത്. ഇതുവരെയുള്ള ഒരുക്കങ്ങൾ അവലോകന യോഗത്തിൽ വിലയിരുത്തി. മയക്കുവെടി വയ്ക്കാനുള്ള ആയുധങ്ങളുടെ കാര്യക്ഷത ഉറപ്പാക്കൽ ഇന്ന് പൂർത്തിയാക്കും. അഞ്ച് ഗ്രൂപ്പുകൾ ആയാണ് അന്തിമ ദൗത്യം തുടങ്ങുക.

വയനാട്ടിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമെ 50 വനംവകുപ്പ് ജീവനക്കാരെ കൂടി ദൗത്യത്തിനായി ഒരുക്കിയിട്ടുണ്ട്. നാളേക്ക് മുമ്പ്, ഒരു ട്രയൽ നടത്തും. ആനയെ മയക്കുവെടി വച്ചാൽ കൊടിലെത്തിക്കാനുള്ള വഴി ഒരുക്കലും നാളേക്ക് മുമ്പ് പൂർത്തിയാക്കും. കഴിഞ്ഞ രണ്ട് ദിവസമായി പി ടി 7 ജനവാസ മേഖലയിൽ ഇറങ്ങാതെയും, ഉൾക്കാട്ടിലേക്ക് പോകാതെയും വനംവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം പിടി സെവനെ കൂടു കയറ്റം എന്നാണ് പ്രതീക്ഷ.

ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ പി ടി 7, 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്ന പിടി സെവൻ എന്ന കാട്ടാന.

Also Read: പി ടി സെവൻ വീണ്ടും ജനവാസമേഖലയിൽ, വീടിന്റെ മതിൽ തകർത്തു, ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

ഒരുങ്ങിയത് വമ്പൻ കൂട്

പി ടി സെവനെ മയക്കുവെടി വച്ചാൽ കുങ്കിയാനകളുടെ സഹായത്തോടെ  കൂട്ടിലേക്ക് എത്തിക്കും. 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. ആന കൂട് തകർക്കാൻ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്സ് ആയതിനാൽ ചതവേ വരൂ. നാലുവർഷം വരെ കൂട് ഉപോയോഗിക്കാം.

click me!