
കായംകുളം: സാംസ്കാരിക വിപ്ലവത്തിലൂടെ നാടിനെ മാറ്റിമറിച്ച കെപിഎസി (KPAC) യുടെ മുഖമുദ്രയായി നിലകൊണ്ട സ്തൂപം (KPAC Statue) ഇനി ഓർമയിൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് കെപിഎസി ജങ്ഷനിൽ ദേശീയപാതയോരത്തെ ആസ്ഥാനമന്ദിരവും അങ്കണത്തിലെ സ്തൂപവും പൊളിക്കുന്നത്. 1980 ലാണ് ഈ സ്തൂപം സ്ഥാപിക്കുന്നത്. 84ൽ ആസ്ഥാന മന്ദിരവും സ്ഥാപിച്ചു. കെപിഎസിയുടെ മുദ്ര രൂപകൽപ്പന ചെയ്തത് മലയാറ്റൂർ രാമകൃഷ്ണനായിരുന്നു. മുദ്ര ആലേഖനം ചെയ്ത് സ്തൂപം നിർമിച്ചത് ശിൽപി കേശവൻകുട്ടിയാണ്. കോൺക്രീറ്റ് സ്തൂപത്തിൽ പ്രത്യേക കൂട്ട് ചേർത്ത് മുദ്ര ആലേഖനം ചെയ്തു.
ദേശീയപാതയിലൂടെ കടന്നുപോകുന്നവരുടെ ശ്രദ്ധയാകർഷിക്കുംവിധമാണ് സ്ഥാപിച്ചിരുന്നത്. ആസ്ഥാന മന്ദിരത്തിനുമുന്നിൽ മുദ്ര ആലേഖനം ചെയ്ത സ്തൂപമല്ലാതെ പ്രത്യേകം ബോർഡുകളൊന്നുമില്ല. ദേശീയപാത വികസനത്തിന് കെപിഎസിയുടെ 30 സെന്റിൽ 10 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. പ്രധാന കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഭാഗം പൊളിച്ചുമാറ്റും. ഓഡിറ്റോറിയവും പുതിയകെട്ടിടവും പൊളിക്കും. സ്തൂപം പൂർണമായി പൊളിച്ചുമാറ്റി. കമ്യൂണിസ്റ്റ് സമരവീര്യത്തിന്‍റേയും കര്ഷകന്‍റേയും തൊഴിലാളിയുടേയും പോരാട്ടത്തിന്‍റെ അടയാളമായിരുന്നു ഈ സ്തൂപം.
ബാക്കി വരുന്ന 20 സെന്റിൽ സംസ്ഥാന സർക്കാരിന്റെകൂടി സഹായത്തോടെ 1866മുതലുള്ള നാടക ചരിത്രത്തിന്റെ നേർക്കാഴ്ചയുമായി തീയേറ്റർ മ്യൂസിയം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ആസ്ഥാനമന്ദിരത്തിന് മറ്റൊരു സ്ഥലം കണ്ടെത്താനും ശ്രമമുണ്ട്.
സംസാരം മാത്രമല്ല, ചാറ്റിംഗും; എഴുപതോളം ജീവനുകള്‍ കയ്യിലെടുത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്
തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ എഴുപതോളം യാത്രക്കാരുള്ള ബസില്‍ മൊബൈലില്‍ മറുപടി നല്‍കിക്കൊണ്ട് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ് . ഇടതുകയ്യില്‍ സ്റ്റിയറിംഗ് പിടിച്ച് വലതുകയ്യില്‍ മൊബൈലും ഉപയോഗിച്ച് ബസ് ഓടിക്കുമ്പോള്‍ വാഹനത്തിന്‍റെ വേഗത അറുപത് കിലോമീറ്ററില്‍ കുറയുന്നുമില്ല. മൊബൈല്‍ ഫോണില്‍ സംസാരിക്കുക മാത്രമല്ല ചാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് ഈ ഡ്രൈവര്‍. ആലത്തൂര് നിന്ന് പാലക്കാട് വരെയും ഇത്തരത്തിലായിരുന്നു ഇയാള്‍ വാഹനം ഓടിച്ചത്. ബസിലെ യാത്രക്കാരി പകര്‍ത്തിയ ദൃശ്യങ്ങളടക്കമുള്ള പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തു. കുടുംബശ്രീ പ്രവര്‍ത്തകയായ വീട്ടമ്മ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവജന ക്ഷേമ ബോര്‍ഡ് അംഗത്തിന് അയച്ചുനല്‍കുകയായിരുന്നു. നല്ല സ്പീഡില്‍ ബസ് മുന്നോട്ട് പോകുമ്പോഴും ഡ്രൈവറുടെ ശ്രദ്ധമുഴുവന്‍ മൊബൈലില്‍ മറുപടി നല്‍കുന്നതിനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിയമലംഘനം ഒന്നിലധികം തവണ ആവര്‍ത്തിച്ചതോടെയാണ് ബസിലെ യാത്രക്കാരി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam