
കൊച്ചി: ആലുവ നെടുവന്നൂരിൽ രണ്ട് പേരെ കടിച്ച തെരുവ് നായയെ പിടികൂടി. നിരീക്ഷണത്തിലാക്കിയ നായ ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു. ഇവരെ കടിച്ച തെരുവുനായ ആക്രമിച്ച മറ്റു വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്. തൃത്താല വെള്ളിയാങ്കല്ല് പാർക്കിലെ സുരക്ഷാ ജീവനക്കാരന് പട്ടി കടിയേറ്റു. മണികണ്ഠൻ എന്ന ജീവനക്കാരനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വിനോദ സഞ്ചരികൾ ഉള്ള സമയത്താണ് പട്ടി പാർക്കിനുള്ളിലേക്ക് കയറിയത്. പാർക്കിലുള്ളവരുടെ സുരക്ഷയ്ക്ക് ശ്രമിക്കുമ്പോളാണ് മണികണ്ഠന് പട്ടിയുടെ കടിയേറ്റത്.
കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് നായകളുടെ ആക്രമണമുണ്ടായിരുന്നു. ആലുവ, ഒറ്റപ്പാലം,തൃത്താല എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ആലുവയില്‍ രണ്ട് പേര്‍ക്കും ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്കും തൃത്താലയില്‍ പാര്‍ക്ക് ജീവനക്കാരനുമാണ് കടിയേറ്റത്. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയില്‍ നായയുടെ കടിയേറ്റ 12കാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
വാക്സിനെടുത്തിട്ടും അഭിരാമിക്ക് പേവിഷ ബാധയേറ്റു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേര്‍ മരണത്തിന് കീഴടങ്ങി. പേവിഷത്തിനെതിരെയുള്ള വാക്സീന്‍ സ്വീകരിച്ചിട്ടും ചിലര്‍ മരിച്ചത് ആശങ്കക്കിടയക്കായിരുന്നു. കടുത്ത വിമര്‍ശത്തിന് പിന്നാലെ പേവിഷ ബാധയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam