
ഹരിപ്പാട്: കനത്ത മഴയെത്തുടർന്ന് വീട്ടുപറമ്പിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് വീട്ടമ്മയ്ക്ക് ചിതയൊരുക്കി. നഗരസഭ പന്ത്രണ്ടാം വാർഡിൽ വെട്ടുവേനി കഴുകികോതേരിൽ പുത്തൻ വീട്ടിൽ ശ്യാമളയുടെ (62) മൃതദേഹമാണ് ഇത്തരത്തിൽ സംസ്കരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാമള കഴിഞ്ഞദിവസം വൈകിട്ടാണ് മരിച്ചത്. തൊട്ടടുത്ത റോഡിലും വീട്ടുമുറ്റത്തും വെള്ളക്കെട്ടായതിനാൽ മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം ചിതയൊരുക്കാനുള്ള ഭാഗത്ത് ക്വാറി വേസ്റ്റിറക്കി തറയുയർത്തി ദഹനപ്പെട്ടി സ്ഥാപിച്ചാണ് ശ്യാമളയുടെ മൃതദേഹം സംസ്കരിച്ചത്.
കാട്ടിൽ ജങ്ഷൻ-കോതേരിൽ ലക്ഷംവീട് റോഡിന്റെ ഓരത്താണ് ശ്യാമളയുടെ വീട്. കേവലം 500 മീറ്റർ മാത്രം ദൂരമുള്ള റോഡിന്റെ 100 മീറ്ററിൽ താഴെ ഭാഗത്താണ് മഴവെള്ളം ഒഴുകിമാറാതെ വെള്ളക്കെട്ടായി മാറിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന തോട് സ്വകാര്യ വ്യക്തികൾ കയ്യേറി നികത്തിയതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. ഇതുകാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അമ്പതോളം വീട്ടുകാരാണ് നിത്യദുരിതം അനുഭവിക്കുന്നത്. നഗരസഭാ അധികൃതർക്കും സ്ഥലം എംഎൽഎ രമേശ് ചെന്നിത്തലയ്ക്കും പല തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam