
തൃശൂര്‍: മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും അതേ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന നിയമനടപടികളാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
ഈ നിയമപ്രകാരം കുറ്റം ചെയ്യുകയോ, അതിന് ശ്രമിക്കുകയോ, പ്രേരണ നല്‍കുകയോ, തയ്യാറെടുപ്പുകള്‍ നടത്തുകയോ അല്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കാളിയാവുകയോ ചെയ്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ എന്‍.ഡി.പി.എസ്. നിയമത്തിലെ 31ാം വകുപ്പ് പ്രകാരം കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടാമതോ അതിനുശേഷമോ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ആ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി കഠിന തടവിന്റെ ഒന്നര ഇരട്ടി വരെ തടവ് ശിക്ഷയായും, പരമാവധി പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയായും വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
തൃശൂര്‍ റൂറല്‍ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇത്തരത്തില്‍ വീണ്ടും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 103 പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട കോടതികളില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. മയക്കുമരുന്ന് മാഫിയക്കെതിരേ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്ന ജില്ലകളിലൊന്നാണ് തൃശൂര്‍ റൂറല്‍. കുറ്റവാളികള്‍ക്ക് നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കി മയക്കുമരുന്ന് വ്യാപനം പൂര്‍ണമായും തടയുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam