
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥിനിക്ക് ഗുരുതരപരിക്ക്. എ.എം.എസ് എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയായ ചടയമംഗലം പോരേടം സ്വദേശിനി ദേവികക്കാണ് ഗുരുതരമായ് പരിക്കേറ്റത്. ഇന്ന് രാവിലെ ചടയമംഗലം പോരേടം ചന്തമുക്കിൽവച്ചായിരുന്നു അപകടം. ആറ്റിങ്ങൽ പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനത ബസ്സിന് പകരമായി രണ്ടുദിവസമായി എഎം.എസ് ബസ് ആയിരുന്നു ഓടിയത്. ബസിൽ തിരക്കായതിനാൽ ഡോറിനോട് ചേർന്നു നിന്നായിരുന്നു പെൺകുട്ടി യാത്ര ചെയ്തത്. അമിത വേഗത്തിലായിരുന്നു ബസ്.
പോരേടം ചന്തമുക്ക് വളവിൽ വച്ച് ഡോർ അപ്രതീക്ഷിതമായി തുറന്ന് പെൺകുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. തലയിടിച്ചു വീണ വിദ്യാർത്ഥിനിയ്ക്ക് കാര്യമായ പരിക്കുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ദേവിക. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിടുണ്ട്. ബസ്സിന്റെ അമിതവേഗതയും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.
എറണാകുളം ചെറായിയിലും സ്വകാര്യ ബസില്‍നിന്ന് വിദ്യാർഥി തെറിച്ചു വീണ് പരിക്കേറ്റിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ്. അപകടമുണ്ടാക്കിയ സുൽത്താൻ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തത് . ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam