പാക് അധീന കശ്മീരിലെ പ്രതിഷേധം പാകിസ്ഥാൻ നടത്തിയ ചൂഷണത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും അനന്തരഫലമെന്ന് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാളിൻ്റേതാണ് പ്രതികരണം.
ദില്ലി: പാക് അധീന കശ്മീരിൽ തുടരുന്ന പ്രതിഷേധത്തിൽ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. പതിറ്റാണ്ടുകളായി പാകിസ്ഥാൻ നടത്തുന്ന ചൂഷണത്തിൻ്റെയും മൗലികാവകാശ നിഷേധത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും നേരിട്ടുള്ള അനന്തരഫലമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. സംഭവത്തിൽ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ ഉത്തരവാദികളാക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായും രൺദീർ ജയ്സ്വാൾ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.
തങ്ങളുടെ നിയമവിരുദ്ധവും നിർബന്ധിതവുമായ അധിനിവേശത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി പാകിസ്ഥാൻ നടത്തുന്ന വ്യവസ്ഥാപിതമായ ചൂഷണം, മൗലികാവകാശ നിഷേധം, ഭരണപരമായ അടിച്ചമർത്തൽ എന്നിവയുടെ നേരിട്ടുള്ള അനന്തരഫലമാണ് പ്രതിഷേധങ്ങളെന്ന് രൺദീർ ജയ്സ്വാൾ പറഞ്ഞു. പ്രാദേശിക ജനങ്ങളുടെ ന്യായമായ പരാതികൾ പരിഹരിക്കുന്നതിന് പകരം, കടുത്ത പൊലീസ് ക്രൂരതയിലൂടെയാണ് പാകിസ്ഥാൻ ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. ഈ ക്രൂരമായ അതിക്രമങ്ങൾക്കും തെറ്റായ നടപടികൾക്കും അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ പൂർണമായി ഉത്തരവാദികളാക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം പാക് അധീന കശ്മീരിൽ ഉടലെടുത്ത ഭരണകൂട വിരുദ്ധ പ്രതിഷേധം പാകിസ്ഥാന് തലവേദനയാകുകയാണ്. പാക് ഭരണകൂടത്തെ വെല്ലുവിളിച്ച് തെരുവുലിറങ്ങിയ ജനങ്ങൾ, മേഖല പാകിസ്ഥാൻ്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ചത് വലിയ ശ്രദ്ധയാകർഷിച്ചു. ഭക്ഷണ വിതരണം തടസ്സപ്പെട്ടാൽ മറ്റ് വഴികൾ തേടുമെന്നും ജനങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. റാവലകോട്ടിൽ നടന്ന പ്രതിഷേധത്തിൽ ഭക്ഷണക്ഷാമം, വിലക്കയറ്റം അടക്കം ചൂണ്ടിക്കാട്ടി നൂറുകണക്കിന് പേർ പങ്കെടുത്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസും പാക് റേഞ്ചേഴ്സും നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതിനിടെ, റാവലകോട്ടിൽ പാക് സുരക്ഷാ സേനയുടെ വെടിവെപ്പിൽ ആറ് നാട്ടുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ വീണ്ടും സംഘർഷസാധ്യത നിലനിൽക്കുകയാണെന്ന റിപ്പോർട്ടുണ്ട്.


