
കോയമ്പത്തൂർ: 5.5 കോടി രൂപയുടെ വഞ്ചനാക്കേസിൽ പാലക്കാട് മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സുനിൽ ദാസിന് ജാമ്യം ലഭിച്ചു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥയോടെയാണ് മുംബൈ ബോറിവ്‌ലി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. വാരിയർ ഫൗണ്ടേഷൻ സ്ഥാപകൻ തിരുനാവായ സ്വദേശി മാധവ വാരിയർ നൽകിയ വഞ്ചനക്കേസിൽ ജൂൺ 6 ന് ആണ് അറസ്റ്റിലായത്. സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ വാങ്ങിയ 5.5 കോടിയും സേവന പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 25 കോടി രൂപയും നൽകാതിരുന്നതോടെയാണ് നിയമ നടപടി തുടങ്ങിയത്.
വ്യാജരേഖ കാണിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ ആണ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. സുനിൽദാസിനെ കോയമ്പത്തൂർ പൊലീസ് ആണ് അറസ്റ്റുചെയ്തിരുന്നത്. മധുരയിലെ ഒളിവിടത്തിൽ നിന്നാണ് സുനിൽദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ കമലേശ്വരൻ നൽകിയ പരാതിയിലായിരുന്നു നടപടി. റിസർവ് ബാങ്കിൽ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം തിരിച്ചു കിട്ടാതെ വന്നതോടെയാണ് കമലേശ്വരൻ പൊലീസിനെ സമീപിച്ചത്.