
പെരുനാട്: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച കേസിൽ പ്രതിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിലെ താമസക്കാരനായ ഓലിക്കൽ വീട്ടിൽ സന്തോഷ് (39) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയാണ്. മഞ്ഞത്തോട് ട്രൈബൽ കോളനിയിലുളള ഭാര്യാ വീട്ടിലാണ് ഇപ്പോൾ താമസം. ഇയാളുടെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുളള സംശയത്തിന്റെ പേരിൽ മുളകുപൊടിയുമായി എത്തിയ പ്രതി മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. വയറിന്റെ ഭാഗത്താണ് വെട്ടേറ്റത്. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിൽ താമസിക്കുന്ന അജയനാണ് (39) വെട്ടേറ്റത്. പെരുനാട് പൊലീസ് ഇൻസ്പെക്ടർ വിഷ്ണു എസിന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ അച്ചൻകുഞ്ഞ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അക്ഷയ് വേണു, അനന്ദു.എം എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ അന്വേഷണ സംഘം മഞ്ഞത്തോട് എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.