ഗൂഢല്ലൂര്‍ കട്ടബെട്ടു ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള എല്ലനല്ലിയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പുള്ളിപ്പുലി ചത്തു.
സുല്‍ത്താൻ ബത്തേരി: ഗൂഢല്ലൂര്‍ കട്ടബെട്ടു ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള എല്ലനല്ലിയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പുള്ളിപ്പുലി ചത്തു. ഏകദേശം രണ്ട് വയസ് പ്രായമുള്ള ആണ്‍പുലിയാണ് വനം ഉദ്യോഗസ്ഥരെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചത്തത്. വേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദേഹമാസകലം മുറിവേറ്റ പുലി അങ്ങേയറ്റം അവശനായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
പുലിയുടെ ശരീരത്തിലാകെ മുള്ളുവേലി ചുറ്റിപിണഞ്ഞ നിലയിലായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വേലിയില്‍ നിന്നും മൃഗത്തെ മോചിപ്പിച്ചെങ്കിലും ഇടുപ്പ് കുടുങ്ങിപോയതിനാല്‍ നട്ടെല്ലിനും നാഡിക്കും സാരമായ പരിക്കുണ്ടായിരുന്നു. വിധഗ്ദ്ധ ചിക്തിസക്കായി പുലിയ മാറ്റാനുള്ള ശ്രമത്തിനിടെയാണ് ജീവന്‍ നഷ്ടമായത്. വന്യമൃഗങ്ങളില്‍ നിന്ന് വിളകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി സ്ഥാപിച്ചതായിരുന്നു വേലിയെങ്കിലും പിന്നീട് ഇത് മാറ്റാതിരുന്നതാണ് വിനയായത്.