പെരുമ്പാവൂരിൽ അടുത്തിടെ നടത്തിയ ക്രമരഹിത പരിശോധനയിൽ 15 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചെന്ന് വിവരം. രോഗബാധിതരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുണ്ട്. ലഹരി ഉപയോഗവും ലൈംഗിക തൊഴിലുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: പെരുമ്പാവൂരിൽ എച്ച്.ഐ.വി രോഗബാധിതർ വർധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തൽ. നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. രോഗബാധിതരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുണ്ട്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Add Asianetnews as a Preferred SourcegooglePreferred

എച്ച്ഐവി സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരിൽ തന്നെയുണ്ടോ, ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാൽ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.