
കൊച്ചി: കൊച്ചി നഗരസഭയുടെ (Kochi Corporation) പുതിയ ആസ്ഥാന മന്ദിര വിവാദത്തിൽ മേയര്‍ക്കെതിരെ ആരോപണവുമായി ധനകാര്യസ്റ്റാന്‍റിങ് കമ്മിറ്റി. കെട്ടിടത്തിന്റെ പണി അറുപത് ശതമാനത്തോളം പൂർത്തിയായെന്ന് പരിശോധന നടത്തിയ ശേഷം കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. മന്ദിരം പൂർത്തിയാക്കാൻ ഇനിയും 40 കോടി വേണമെന്ന മേയറുടെ (Mayor) പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.
പണിതിട്ടും പണിതിട്ടും പണിതീരാത്ത കൊച്ചി നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ കെട്ടിടത്തിന് മൂന്ന് തവണ തറക്കല്ലിട്ടു. പൂർത്തിയാക്കാൻ ഇനിയും നാൽപത് കോടി രൂപ വേണമെന്ന മേയറുടെ പരാമർശത്തിന്റെ പേരിലാണിപ്പോൾ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മിൽ വീണ്ടുമിടയുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ അറ്റകുറ്റപണികള്‍ക്കായി ഒരു കോടി രൂപ വേണമെന്ന ആവശ്യം ധനകാര്യകമ്മിറ്റിക്ക് മുന്‍പിൽ എത്തിയതോടെയാണ് അംഗങ്ങൾ പരിശോധന നടത്തിയത്. 17 കോടി ചെലവിലാണ് അറുപത് ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയത്. ഇനി ബാക്കിയുള്ളത് ഇന്റീരിയര്‍, ഇലക്ട്രിക്കല്‍, പ്ലബിങ് ജോലികള്‍ മാത്രമെന്നും പരിശോധനയ്ക്ക് ശേഷം കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
ടെന്‍ഡർ നടപടിക്രമം പാലിക്കാതെയാണ് പനമ്പിള്ളി നഗറിലെ സ്വകാര്യ കന്പനിയെ ഇന്റീരിയര്‍, ഇലക്ട്രിക്കല്‍, പ്ലബിങ് ജോലികള്‍ ഏൽപ്പിക്കാൻ മേയര്‍ തയാറായതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കൊച്ചി കായലിനോട് ചേര്‍ന്ന് ഗോശ്രീ പാലത്തിനടുത്തുള്ള ഒന്നരയേക്കർ സ്ഥലത്ത് 2005ലാണ് നഗരസഭ ഇക്കാണുന്ന ആസ്ഥാനമന്ദിരത്തിന്റെ പണി തുടങ്ങി വെച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam