
തിരുവനന്തപുരം: കരുംകുളം പഞ്ചായത്തിലെ ജനങ്ങൾക്ക് ഭീഷണിയായി ലഹരി സംഘം. രാത്രികാലങ്ങളിൽ കഞ്ചാവും മറ്റ് ലഹരി പദാർഥങ്ങളും ഉപയോഗിച്ച് റോഡിലിറങ്ങി നാട്ടുകാരെയടക്കം ഭീഷണിപ്പെടുത്തുന്ന ഒരുകൂട്ടം യുവാക്കൾക്കെതിരെ നിരവധി പരാതികൾ പൊലീസിനും എക്സൈസിനും നൽകി നടപടി കാത്തിരിക്കുകയാണ് ജനപ്രതിനിധികൾ.
കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച ശേഷം സംഘം പള്ളിയുടെ കുരിശടിയിലും അമ്പലത്തിലും തൊട്ടടുത്ത വീട്ടിലും മോഷണം നടത്തിയിരുന്നു. കുരിശടിയുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തിയപ്പോൾ കൈയ്യിൽ മുറിവുണ്ടായതോടെ നിലത്തുവീണ രക്തക്കറ പരിശോധിച്ചാണ് കാഞ്ഞിരംകുളം പൊലീസ് പ്രതികളെ കണ്ടെത്തിയത്. കരുംകുളം കൊച്ചുതുറ എംഎൻ തോട്ടം പുരയിടത്തിൽ മെറിൻ (19), പുതിയതുറ ആർ.ടി ഹൗസിൽ ശ്യാം (22), പൂവാർ എരിക്കലുവിള വീട്ടിൽ റോജിൻ (20) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കരുംകുളം ശിവക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ മതിൽ ചാടികടന്ന് ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തകർത്ത് ഏഴായിരത്തോളം രൂപയും നിലവിളക്കുകളും മോഷ്ടിച്ചു. തുടർന്ന് തൊട്ടടുത്ത വീട്ടിൽ കയറിയ പ്രതികൾ ഒരു നിലവിളക്ക് മോഷ്ടിച്ചു. വാഹനങ്ങളും തകർത്തു. അതിനുശേഷം കൊച്ചുതുറ ചർച്ചിന് കീഴിലുള്ള മദർ തെസേരയുടെ കുരിശടിയുടെ ഗ്ലാസ് കൈകൊണ്ട് ഇടിച്ച് തകർത്ത ശേഷം കാണിക്ക വഞ്ചിയിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു. രാത്രി ബഹളം കേട്ട് പുറത്തുവന്ന നാട്ടുകാർ പൊലീസിനെ അറിയിച്ചു.
കാഞ്ഞിരംകുളം പൊലീസെത്തി നടത്തിയ പരിശോധനയിൽ കുരിശടിക്ക് സമീപം മുതൽ തൊട്ടടുത്ത വഴിയിലും രക്തം വാർന്നൊഴുകിയ നിലയിലും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെറിനെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്ത് രാത്രികാലങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്നും ലഹരി സംഘത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന് വാർഡ് മെമ്പർ ചിഞ്ചു പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam