വൈകി വെള്ളച്ചാട്ടം കാണാനെത്തി, മറ്റൊരു വഴിയിലൂടെ കാട്ടിലേക്ക് കയറി; ഉൾക്കാട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ചു

By Web TeamFirst Published Mar 29, 2023, 7:40 AM IST
Highlights

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഘം ബോണക്കാട്‌ റോഡിലുള്ള കാണിത്തടത്തെ വനംവകുപ്പിന്റെ ചെക്‌പോസ്റ്റിലെത്തിയത്‌. വാഴ്‌വാൻതോൾ വെള്ളച്ചാട്ടത്തിലേക്കു പോകണമെന്ന്‌ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: വെള്ളച്ചാട്ടം കാണാൻ അധികൃതരുടെ കണ്ണ് വെട്ടിച്ച് കാട് കയറി തിരിച്ചുള്ള വഴിയറിയാതെ വനത്തിൽ ഒരു രാത്രി മുഴുവൻ കുടുങ്ങിയവരെ രക്ഷിച്ചു. തിങ്കളാഴ്ച രാവിലെയാണ്‌ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലംഗ സംഘം വനത്തിനുള്ളിലേക്കു കയറിയത്‌. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദിൽഷാദ്‌(17) എന്നിവരാണ്‌ വനത്തിനുള്ളിൽ അകപ്പെട്ടത്‌. നാലുപേരെയും വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ്‌ അധികൃതരും ചേർന്ന്‌ ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ രക്ഷിച്ചു. 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഘം ബോണക്കാട്‌ റോഡിലുള്ള കാണിത്തടത്തെ വനംവകുപ്പിന്റെ ചെക്‌പോസ്റ്റിലെത്തിയത്‌. വാഴ്‌വാൻതോൾ വെള്ളച്ചാട്ടത്തിലേക്കു പോകണമെന്ന്‌ ആവശ്യപ്പെട്ടു. പ്രവേശനം കഴിഞ്ഞെന്നും പാസുണ്ടെങ്കിൽ മാത്രമേ കയറ്റിവിടുകയുള്ളൂവെന്നും ചെക്‌പോസ്റ്റിലെ ജീവനക്കാർ അറിയിച്ചു. ഇതോടെ ഇവർ തിരിച്ചുപോയി. പക്ഷേ, ഇവർ മറ്റൊരു വഴി വനത്തിനുള്ളിലേക്കു കയറുകയായിരുന്നുവെന്ന്‌ അഗ്നിരക്ഷാസേനയും വനംവകുപ്പ്‌ അധികൃതരും പറഞ്ഞു. 

ബസിൽ കയറി വനത്തിനുള്ളിലേക്കു കയറിയെന്നാണ്‌ സംശയം. എന്നാൽ, ഇതിലും ദുരൂഹതയുണ്ട്‌. സന്ധ്യയായതോടെ തിരിച്ചുപോകാൻ ഇവർക്ക്‌ വഴി അറിയാതെയായി. ഇതോടെ രാത്രിയിൽ വനത്തിൽ കഴിച്ചുകൂട്ടിയെന്നാണ്‌ ഇവർ പോലീസിനോടു പറഞ്ഞത്‌. രാവിലെ വനത്തിനുള്ളിലൂടെ രക്ഷതേടി നടന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ്‌ പൊലീസിൻ്റെ സഹായം തേടിയത്‌. ചൊവ്വാഴ്ച വൈകീട്ട്‌ ആറുമണിയോടെ ആണ് പൊലീസിൻ്റെ സഹായം തേടി ഇവർ വിളിക്കുന്നത്. ഉടൻ പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ്‌ അധികൃതരും ചേർന്ന്‌ രണ്ടു ടീമുകളായി തിരിഞ്ഞ്‌ തിരച്ചിൽ ആരംഭിച്ചു. ഒരു ടീം കാണിത്തടത്തുനിന്നും മറ്റൊരു ടീം ബോണക്കാട്‌ നിന്നും തിരച്ചിൽ തുടങ്ങി. ഒടുവിൽ വനത്തിൽ അകപ്പെട്ട ദിൽഷാദ്‌ പൊലീസിൻ്റെ ലോക്കേഷൻ മാപ്പ്‌ തിരച്ചിൽ സംഘത്തിന് അയച്ചുകൊടുത്തു. തുടർന്ന്‌ അധികൃതർ നടത്തിയ പരിശോധനയിലാണ്‌ ഉൾവനത്തിൽനിന്നു സംഘത്തെ കണ്ടെത്തിയത്‌. 

മിഷൻ അരിക്കൊമ്പൻ: നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി; തീരുമാനം കേസ് പരിഗണിച്ച്

വടം ഉപയോഗിച്ച്‌ വളരെ കഷ്ടപ്പെട്ടാണ്‌ ഇവരെ തിരിച്ചിറക്കിയത്‌. തുടർന്ന്‌ വിതുര ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവർ പറയുന്നതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കൂടുതൽ ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞു.

click me!