
തിരുവനന്തപുരം: നിയന്ത്രണം തെറ്റിയ കാർ റോഡുവക്കിൽ നിർത്തിയിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് കായലിലേക്ക് പതിച്ചു. കാർ വെള്ളത്തിൽ പൂർണ്ണമായി മുങ്ങിയെങ്കിലും അതിലുണ്ടായിരുന്ന മുന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ വെങ്ങാനൂർ വവ്വാമൂല കടവിൽ മൂല ബണ്ട് റോഡിലായിരുന്നു അപകടം. മുട്ടക്കാട് ചിറയിൽ സ്വദേശികളായ അഭിരാം (18), വിനയ് (19), വിച്ചു (18) എന്നിവരാണ് കാറിന്റെ ഡോർ തുറന്ന്നീന്തി രക്ഷപ്പെട്ടത്.
അമിത വേഗതയിൽ എത്തിയ കാർ സമീപ വാസിയായ സുദർശൻ എന്നയാളുടെ സ്കൂട്ടറിനെ ഇടിച്ച ശേഷമാണ് വെള്ളയാണി കായലിൽ പതിച്ചത്. ബണ്ട് റോഡിൽ നിന്ന് വെള്ളത്തിലേക്ക് വീണ കാർ താഴുന്നതിനിടയിൽ യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. പുറത്ത് കാണാൻ പറ്റാത്ത തരത്തിൽ വെള്ളത്തിനടിയിലായ കാറിനെ, മീൻ പിടിക്കാന്‍ ഉപയോഗിക്കുന്ന വള്ളത്തിന്റെ സഹായത്തോടെ കമ്പ് കൊണ്ട് ഇടിച്ചാണ് കണ്ടെത്തിയത്. തുടർന്ന് മുങ്ങൽ വിദഗ്ദനായ മീൻ പിടിത്തക്കാരനെ കൊണ്ട് കാറിന്റെ ചെയിസിൽ വടം കെട്ടി കരയ്ക്ക് കയറ്റുകയായിരുന്നു.
പഴയ മോഡൽ മാരുതി കാറിന്റെ ഡോർ വേഗത്തിൽതുറക്കാനായതാണ് യുവാക്കൾക്ക് രക്ഷയായതെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി. നാട്ടുകാരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കെട്ടിവലിച്ച് കാറിനെ കരക്കെത്തിച്ചു. കാർ കരയിൽ കയറ്റിയ ശേഷമാണ് സ്കൂട്ടർ വെള്ളത്തിൽ പോയ വിവരമറിയുന്നത്. തുടർന്ന് തിെരച്ചിൽ നടത്തിയ ഫയർ ഫോഴ്സ് അധികൃതർ സ്കൂട്ടറിനെയും കരയിലെത്തിച്ചു.
Read also: മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന് സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കഴിഞ്ഞയാഴ്ച കൊച്ചിയില്‍ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ചിരുന്നു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി. കാർ വേഗത്തിൽ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയിൽ പാർട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ ഡോർ തുറന്ന് കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...