പരിക്കേറ്റ യുവാവും  പ്രതികളും സുഹൃത്തുക്കളാണ്.  പ്രതികളുടെ മര്‍ദനമേറ്റ യുവാവിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികൾ മർദ്ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം ഒന്‍പതാം തീയ്യതി വെള്ളാർ ഭാഗത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സുഹൃത്തായ സ്വരാജിനെ പ്രതികൾ
മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തത് സംബന്ധിച്ചുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം
ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ എ.എസ്.ഐ മുനീർ, സുരേന്ദ്രൻ, സിപി ഒ സെൽവൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Read also:  പയർ വള്ളികള്‍ക്കിടയില്‍ രഹസ്യ ടാങ്ക്; രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആളെ കിട്ടിയില്ല

നേരത്തെ തിരുവനന്തപുരത്ത് തന്നെയുണ്ടായ മറ്റൊരു സംഭവത്തില്‍, പരിചയമുണ്ടായിട്ടും തന്നെ പുറത്ത് വെച്ച് കണ്ടപ്പോൾ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരുക്കേല്പിച്ച കേസിൽ യുവാവ് പിടിയിലായിരുന്നു. പള്ളിത്തുറ തിരുഹൃദയ ലെയിനിൽ പുതുവൽ പുരയിടത്തിൽ ഡാനി റെച്ചൻസ് (31) ആണ് അറസ്റ്റിലായത്. രാത്രി പതിനൊന്നരയോടെയാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. 

ഡാനിയെ ഇയാളുടെ സുഹൃത്തായിരുന്ന തുമ്പ സ്വദേശി സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാൽ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതിൽ പ്രകോപിതനായി സന്തോഷിന്‍റെ വീട്ടിലെത്തിയ ഡാനി അസഭ്യം പറഞ്ഞു. വീടിന് പുറത്ത് ബഹളം കേട്ട് പുറത്ത് ഇറങ്ങിയ സന്തോഷിനെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കത്തിരൊണ്ട് ഡാനി സന്തോഷിനെ നിരവധി തവണ കുത്തി. ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിൽ സാരമായി പരുക്കറ്റ സന്തോഷിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത തുമ്പ പൊലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഡാനി റെച്ചൻസെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...