
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിൽ പ്രതികളുമായി ബന്ധമുള്ള കൂടുതൽ പേരെ തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ്. വിശദമായി ചോദ്യം ചെയ്തു തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് ഒരുക്കം. ടെലഗ്രാമിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ റിമാൻഡിലുള്ള പ്രതി സനീഷിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.
ടെലഗ്രാമിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നീങ്ങുകയാണ് പൊലീസ്. പ്രീമിയം ഗ്രൂപ്പിൽ പന്ത്രണ്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പിലെ സന്ദേശങ്ങളുടെ ഉള്ളടക്കം അടക്കം വിശദ വിവരങ്ങൾ ഇനിയും ടെലഗ്രാമിൽ നിന്ന് ലഭിച്ചിട്ടില്ല. ഇത് കിട്ടിയാലേ, കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനാകൂ. അനീഷ്, ശ്രീഹരി എന്നിവരുമായി ബന്ധമുള്ള നിരവിധി പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവമാണ് അറസ്റ്റ് വൈകാൻ കാരണം. അതിനാൽ, ടെലഗ്രാമിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചാലേ അന്വേഷണ സംഘത്തിന് മൂന്നോട്ട് പോകാനാവൂ.
അറസ്റ്റിലായ ശ്രീഹരി, അനീഷ് എന്നിവര്‍ പ്രായ പൂര്‍ത്തിയാകാത്തവരുടെ നഗ്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പോക്സോ കൂടി ചുമത്തിയുള്ള നടപടികൾക്കും തുടക്കം കുറിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. കൂട്ടുപ്രതികളെ കണ്ടെത്താനും പൊലീസ് തയ്യാറെടുപ്പ് തുടങ്ങി. വിദേശ നമ്പറുകൾ ഉപയോഗിച്ചാണ് പലരും ടെലഗ്രാം ഐഡി ഉണ്ടാക്കിയിരുന്നത്. ശ്രീഹരി, അനീഷ് എന്നിവരുടെ മൊബൈൽ ഫോണിന്‍റെയും ലാപ്ടോപ്പിന്‍റെയും ഫൊറൻസിക് പരിശോധനയിൽ നിന്നുള്ള വിവരങ്ങളും വിലയിരുത്തുകയാണ് അന്വേഷണ സംഘം. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam