
തൃശൂര്‍: ഇറ്റലിയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. കേസിൽ വലപ്പാട് സ്വദേശി അറക്കവീട്ടില്‍ ഷെഫീറിനെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറിയാട് പേ ബസാര്‍ സ്വദേശി കിഴക്കേ വളപ്പില്‍ വീട്ടില്‍ വിഷ്ണുദാസിന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തി എണ്‍പതിനായിരം രുപയാണ് ഷെഫീർ തട്ടിയെടുത്തത്. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അരുണ്‍ ബി കെ, എസ് ഐ മനു പി ചെറിയാന്‍, ജി എസ് സി പി ഒ അരുണ്‍ സൈമണ്‍, സി പി ഒമാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതിനിടെ കൽപ്പറ്റയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി തരിപ്പൊയില്‍ വീട് മുഹമ്മദ് ജസീം (24) നെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു സൈബര്‍ കേസില്‍പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വയനാട് സൈബര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ ഡിസംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്തു. അതിരപ്പള്ളി, കാസര്‍ഗോഡ്, തിരുവനന്തപുരം സൈബര്‍, കക്കൂര്‍, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ജസീം എന്ന് പൊലീസ് വ്യക്തമാക്കി.
വാളേരി അഞ്ചാം പീടിക സ്വദേശിയെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലോണ്‍ ലഭിക്കുന്നതിന് മുന്‍കൂറായി രണ്ട് ഇ എം ഐ തുകയായ 18666 രൂപ ആവശ്യപ്പെടുകയും കഴിഞ്ഞ മെയ് മാസം 22 -ാം തീയ്യതി ഗൂഗിള്‍ പേ വഴി പണം വാങ്ങിച്ചെടുക്കുകയുമായിരുന്നു. ലോണ്‍ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനാല്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.