
പാലക്കാട്: തൃത്താല ആലൂരിൽ പൂരത്തിനിടെ പൊലീസും ജനങ്ങളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ആലൂർ പൂരത്തിനോട് അനുബന്ധിച്ച് നാട്ടുകാർ ചേർന്ന് ഗാനമേള നടത്തിയിരുന്നു.പൊലീസ് അനുമതി വാങ്ങാതെയായിരുന്നു ഇന്നലെ രാത്രി പരിപാടി വച്ചത്. ഗാനമേളയുടെ കാര്യമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇത് ചോദ്യംചെയ്തതിന് പിന്നാലെ സംഭവ ബഹുലമായിരുന്നു ആലൂർ പൂരം. അനുമതിയില്ലാത്തതിനാൽ ഗാനമേള പരിപാടി നിർത്തണം എന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ നാട്ടുകാർ പൊലീസുകരുമായി തർക്കത്തിലായി. തർക്കം പിന്നീട് കയ്യേറ്റത്തിലാണ് കലാശിച്ചത്.
പൊലീസും വിട്ടില്ല. കേസും മറ്റ് നടപടികളുമായി പൊലീസും മുന്നോട്ട് പോയി. ഇതോടെ തൃത്താലയിലെ ആലൂരിൽ 60 പേരാണ് പൊല്ലാപ്പിലായത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും സംഘം ചേർന്ന് ആക്രമിച്ചതിനും പൊലീസ് കേസെടുത്തു. കണ്ടാൽ അറിയുന്ന അറുപതോളം പേർക്കെതിരെയാണ് തൃത്താല പൊലീസ് കേസ് എടുത്തിട്ടുള്ളത്. ആർക്കൊക്കെ എതിരെയാണ് കേസ് എടുത്തതെന്ന് വഴിയെ അറിയാം.
അതേസമയം കഴിഞ്ഞ ദിവസം വാരനാട് ക്ഷേത്രത്തിൽ ഗാനമേളക്ക് ശേഷം സംഭവിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തി വിനീത് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ആരാധകരുടെ തിക്കും തിരക്കും കാരണം ഓടിരക്ഷപെടേണ്ടി വന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിനീത് ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്. വാരനാട് ക്ഷേത്രത്തിൽ ഗാനമേളക്കിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന കാര്യങ്ങൾ താരം തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്നും വിനീത് വ്യക്തമാക്കി. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജന തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായെന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നുവെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam