
വയനാട്: വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയെത്തി. ഇന്ന് പുലർച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേണിച്ചിറയിലെ ബെന്നിയുടെ വീട്ടിലാണ് കടുവ വീണ്ടും എത്തിയത്. അതേസമയം, നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ കടുവയെ മയക്കുവെടി വയ്ക്കാൻ വനം വകുപ്പ് അനുമതി നൽകി. കെണിവെച്ച് പിടിക്കുന്നത് പരാജയപ്പെട്ടാൽ മാത്രമായിരിക്കും മയക്കുവെടിയിലേക്ക് നീങ്ങുക. പശുവിന്റെ ജഡവുമായി നാട്ടുകാർ ബത്തേരി-പനമരം റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് ഉത്തരവ് ഇറക്കിയത്.
ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്‍റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്ന് രാവിലെ കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സുല്‍ത്താൻ ബത്തേരി - പനമരം റോഡ് ആണ് ഉപരോധിച്ചത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്‍റെ ജഡവുമായിട്ടായിരുന്നു റോഡ് ഉപരോധം. പശുവിന്‍റെ ജഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. തുടര്‍ന്ന് ഡിഎഫ്ഒയുടെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ നടത്തിയ ചര്‍ച്ചയിലാണ് കടുവയെ പിടികൂടാൻ ഉത്തരവിറക്കുമെന്ന് അറിയിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam