
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ വാഹനാപകടത്തിൽ ഒരാള്‍ക്ക് പരിക്ക്. ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ലോറിയുടെ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 1.30 ന് കെ എസ്ഡിപിക്ക് മുൻപിലാണ് അപകടം. ദേശീയ പാതയില്‍ ആലപ്പുഴ ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നില്‍ ചരക്കു ലോറി ഇടിക്കുകയായിരുന്നു.
ടിപ്പറിന്റെ ടയർ പഞ്ചറായതിനെ തുടര്‍ന്ന് റോഡ് സൈഡിലേക്ക് ഒതുക്കുന്നതിനിടെയാണ് അപകടം. പിന്നാലെയെത്തിയ ചരക്കു ലോറി ടിപ്പറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ചരക്കു ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവറെ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണഞ്ചേരി പൊലീസെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു. വടക്കോട്ട് എറണാകുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കനാല്‍, മണ്ണഞ്ചേരി റോഡിലൂടെ തിരിച്ചുവിട്ടു. റോഡിനു നടുവില്‍ കിടന്ന ചരക്കു ലോറി ക്രൈയിന്‍ ഉപയോഗിച്ച് നീക്കി ഗതാഗതം സുഗമമാക്കി.
അതേസമയം കോഴിക്കോട് ഉള്ളിയേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഉള്ള്യേരി- ബാലുശ്ശേരി റൂട്ടില്‍
ഉള്ളിയേരി പത്തൊൻപതിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കാർ യാത്രികരായ മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (57) മകന്റെ മകൻ ധൻജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്. പരിക്കറ്റവരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു അപകടത്തിൽ ഇടുക്കി പുല്ലുപാറക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. ഇടുക്കി പുല്ലുപാറ കടുവ പാറയിൽ ആണ് അപകടം നടന്നത്. ഓട്ടോറിക്ഷയിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്ക് ഗുരുതരമാണ്.
Read More : 'മൂടി വെക്കാനാകില്ല ഈ അഴിമതി'; ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറച്ച് പികെ ഫിറോസിന്‍റെ പ്രതിഷേധം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam