
സാവോ പോളോ: ചരിത്രത്തിലെ അഭൂതപൂർവമായ ദുരന്തത്തെ നേരിട്ട് ബ്രസീൽ. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ടൊർണാഡോയിൽ തെക്കൻ ബ്രസീലിൽ കൊല്ലപ്പെട്ടത് 6 പേർ. 750 തിലേറെ പേർക്കാണ് അസാധാരണ ശക്തിയോടെ വീശിയടിച്ച ടൊർണാഡോയിൽ പരിക്കേറ്റത്. ചരിത്രത്തിൽ ഏറ്റവുമധികം നാശ നഷ്ടമുണ്ടാക്കിയ ടൊർണാഡോയെന്നാണ് പരാന ഗവർണർ രതിനോ ജൂനിയർ കൊടുങ്കാറ്റിനെ വിശേഷിപ്പിച്ചത്. 90 ശതമാനം ആളുകളേയും ടൊർണാഡോ ബാധിച്ചതായാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. വ്യവസായ മേഖലയിലേയും ജനവാസ മേഖലയിലെ കെട്ടിടങ്ങളും ടൊർണാഡോയിൽ തകർന്നു. വലിയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്ന് വീണ് സമീപത്തെ ചെറിയ കെട്ടിടങ്ങളും തകർന്നു.
മൂന്ന് സ്ത്രീകളടക്കമാണ് ആറ് പേർ കൊല്ലപ്പെട്ടത്. ഒരാളെ ടൊർണാഡോയിൽ കാണാതായിട്ടുണ്ട്. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. ബാധിക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. ടൊർണാഡോ ബ്രസീൽ ഇതിനോടകം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ടൊർണാഡോ സമയത്ത് തുറസായ സ്ഥലങ്ങളിലും വലിയ കെട്ടിടങ്ങൾക്ക് സമീപവും വൈദ്യുതി ലൈനുകളും മരങ്ങൾക്കും സമീപം ജാഗ്രതയോടെ മാത്രമാകണം എന്ന മുന്നറിയിപ്പാണ് ആളുകൾക്ക് നൽകിയിട്ടുള്ളത്.