
തിരുവല്ല: പുരയിടത്തെ രണ്ടായി മുറിച്ച് നിര്‍മിക്കുന്ന റോഡ് മാറ്റി നിർമ്മിക്കാൻ നിർദ്ദേശിച്ച് മന്ത്രി എംബി രാജേഷ്. തന്റെ ആകെയുള്ള നാല് സെന്റ് പുരയിടത്തിനെ രണ്ടായി നെടുകെ മുറിച്ചു കടന്നു പോകുന്ന മുനിസിപ്പാലിറ്റി റോഡ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവല്ല സ്വദേശി അമ്മിണി ഗോപാലൻ തദ്ദേശ അദാലത്തിലെത്തിയത്.
പുരയിടത്തിൻ്റെ നടുവിലൂടെ റോഡ് കടന്നു പോകുന്നതിനാൽ വീട് റോഡിൻ്റെ ഒരു വശത്തും നിത്യേന വെള്ളമെടുക്കുന്ന കിണറും മറ്റും മറുവശത്തും വന്നതോടെ അമ്മിണിയുടെ ദൈനംദിന ജീവിതം ദുരിതത്തിലായിരുന്നു പരാതിക്കാരിയുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അടിയന്തിരമായി റോഡ് മാറ്റി നിർമ്മിക്കാൻ നഗരസഭയോട് നിർദ്ദേശിച്ചു. ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അദാലത്തിലെത്തി ഉടൻ തന്നെ മന്ത്രിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് അമ്മിണി ഗോപാലന്റെ കുടുംബം.
അതേസമയം, പന്തളം മുനിസിപ്പാലിറ്റിയിലെ വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർ സമർപ്പിച്ച പരാതികൾക്ക് ഇന്നത്തെ അദാലത്തിൽ പരിഹാരമായി. സമാന സ്വഭാവമുള്ള 187 പരാതികൾ ആണ് ഒറ്റയടിക്ക് തീർപ്പായത്. പരാതിക്കാരുമായി പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, മറ്റ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ, എന്നിവർ ചേർന്ന് വിഷയം വിശദമായി ചർച്ച ചെയ്തു.
2024 മാർച്ച് 31 വരെ കാലാവധിയുള്ള ട്രേഡ് ലൈസൻസുകൾ, ഈ കാലയളവിനുള്ളിൽ കെട്ടിട ക്രമവൽകരണ നടപടികൾ പൂർത്തിയാക്കാമെന്ന വ്യവസ്ഥയിൽ പുതുക്കി നൽകണമെന്ന് നിർദ്ദേശിച്ചു. സെപ്റ്റംബർ 30 വരെ പലിശ ഇളവും നൽകുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam