
കല്‍പ്പറ്റ: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ചു. കല്‍പ്പറ്റ പുഴമുടി പടപുരം കോളനിയില്‍ അജിയുടെ ഭാര്യ മായ (26) യാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മായക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തുകയും മായയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പി സി ഷാബിന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ തോമസ് എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. വാഹനം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ഒരു കിലോമീറ്ററോളം സ്ട്രെച്ചറുമായി നടന്നാണ് ആംബുലന്‍സ് സംഘം മായയുടെ അടുത്ത് എത്തിയത്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ നടത്തിയ പരിശോധനയില്‍ മായയെ പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയില്ല എന്ന് മനസിലാക്കി. തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
12.30ന് ധന്യയുടെ പരിചരണത്തില്‍ മായ കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് അമ്മക്കും കുഞ്ഞിനും ധന്യ പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കൂടെ സഹായത്തോടെ സ്ട്രെച്ചറില്‍ മായയെയും കുഞ്ഞിനേയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് ഷാബിന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam