
ഇടുക്കി: സഞ്ചാരികളെ ആകർഷിക്കാൻ ആദിവാസികൾ (Tribes) താമസിക്കുന്നതിന് സമാനമായ പാര്‍പ്പിടം (House) മൂന്നാര്‍ ടൗണിൽ (Munnar Town) സജ്ജമാക്കി അധികൃതർ. ഇടുക്കി ജില്ലയുടെ 50-ാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷനും മൂന്നാര്‍ ഇടമലക്കുടി പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സഞ്ചാരികള്‍ക്കായി മൂന്നാറില്‍ ആദിവാസികളുടെ പാര്‍പ്പിടം സജ്ജമാക്കിയത്. ആദിവാസികൾ എങ്ങനെയാണ് കാട്ടിനുള്ളിൽ താമസിക്കുന്നതെന്ന് സഞ്ചാരികൾക്ക് മനസിലാക്കുന്നതിനാണ് ആദിവാസി മോഡൽ പാർപ്പിടം നിർമ്മിച്ചിരിക്കുന്നത്.
മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റോപ്പിന് എതിർവശത്താണ് വൈക്കോൽകൊണ്ട് മേഞ്ഞ പാർപ്പിടം നിർമ്മിച്ചിട്ടുള്ളത്. ഇതോടൊപ്പം ആദിവാസികളുടെ ഉൽപ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും മൂന്നാറിന്റെ മനോഹാരിത പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സും സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസി ഉത്പന്നങ്ങളാണ് ഈ ബസ്സിലുണ്ടാകുക.
പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. ദേവികുളം എംഎല്‍എ അഡ്വ. എ രാജ ബസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവച്ച ദേവികുളം പിഎച്ച്സിയിലെ ഡോ. അശ്വതിയടക്കമുള്ളവര്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു.
ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ, പഞ്ചായത്ത് അംഗങ്ങളായ പ്രവീണ രവികുമാര്‍, ആനന്ദറാണി, ഈശ്വരി, അഡ്വ. ഭവ്യകണ്ണന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി ജി അജേഷ്, മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമലത തുടങ്ങിയ നിരവധിപേര്‍ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് നാടകവും നടന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam