കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി കാരണം വരുമാനം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസുടമകൾ പണിമുടക്കുന്നു. യാത്രാസൗജന്യത്തിൽ സ്വകാര്യ ബസുകളെ കൂടി ഉൾപ്പെടുത്തുകയോ നഷ്ടപരിഹാരം നൽകുകയോ വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
കോട്ടയം : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൌജന്യ സർവീസ് അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. കെഎസ്ആര്‍ടിസിയിൽ സ്‍ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കിയതോടെ ദൈനംദിന ചെലവുകൾക്ക് പോലും വരുമാനം കണ്ടെത്താനാകുന്നില്ലെന്ന് ബസുടമകൾ പറയുന്നു. യാത്രാസൗജന്യത്തിൽ സ്വകാര്യ ബസുകളെ കൂടി സർക്കാർ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയോ വേണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
ആലപ്പുഴയിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെബിടിഎ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. മാവേലിക്കര മിനി സിവിൽ സ്‌റ്റേഷനിലേക്കുള്ള മാര്‍ച്ച് എം എസ് അരുൺകുമാര്‍ എംഎൽഎ ഉദ്ഘാടനംചെയ്യും. കെബിടിഎ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളികളും ആലപ്പുഴ കലക്‍ടറേറ്റിലേക്ക് നടത്തുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ദാസ് ഉദ്ഘാടനംചെയ്യും. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കും. കെഎസ്ആര്‍ടിസിയിൽ സ്‍ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കിയതോടെ ദൈനംദിന ചെലവുകൾക്ക് പോലും വരുമാനം കണ്ടെത്താനാകുന്നില്ലെന്ന് ബസുടമകൾ പറയുന്നു.


