
ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴ ചാരുംമൂട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം രണ്ടുപേർ അറസ്റ്റിൽ. ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസും താമരക്കുളം സ്വദേശിനി ലേഖയുമാണ് പിടിയിലായത്. കള്ളനോട്ട് കേസില്‍ ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസും കൂട്ടുപ്രതി ലേഖയും പിടിയിലായത് സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയ ശേഷം ലേഖ നൽകിയ 500 ന്‍റെ നോട്ടിൽ ജീവനക്കാരന് സംശയം തോന്നിയതോടെയാണ്.
സംഭവം ഇങ്ങനെ
ചാരുംമൂടിലെ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ സ്ത്രീ നൽകിയത് 500 രൂപയുടെ കറൻസി നോട്ടായിരുന്നു. നോട്ട് വാങ്ങിയ ജീവനക്കാരന് അപ്പോൾ തന്നെ സംശയം തോന്നി. ഈ സംശയമാണ് കള്ളനോട്ട് കേസ് പുറത്ത് കൊണ്ടു വരാൻ സഹായിച്ചത്. നോട്ട് കൈമാറിയ താമരക്കുളം സ്വദേശിനി ലേഖയെ നൂറനാട് പൊലീസ് വിശദമായി ചോദ്യം ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ പേഴ്സിൽ നിന്നും 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകൾ കണ്ടെത്തി.
വിശദമായ ചോദ്യം ചെയയലില്‍ കള്ളനോട്ടുകൾ നൽകിയത് ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസാണെന്ന് മൊഴി നല്‍കി. വീടിനു സമീപത്തു നിന്നും പുലർച്ചെ അറസ്റ്റ് ചെയ്ത ക്ലീറ്റസിന്‍റെ കൈയിൽ നിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു. അടിപിടി, പൊലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകൾ ക്ലീറ്റസിനെതിരെ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖക്ക് നൽകിയിരുന്നത്. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂടിലെ കടകളിൽ കയറി ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയാണ് നോട്ടുകള്‍ ചെലവഴിച്ചിരുന്നത്. സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാകുന്ന തരത്തിലായിരുന്നു നോട്ടുകളുടെ നിർമ്മാണം. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam